മേലേകളത്തിൽ കൃഷ്ണദാസ്

അത്തം കറുത്തൊരു കുറത്തിയെപ്പോലെ മുറ്റത്ത് വന്നു പെയ്തു
മുഷിഞ്ഞ ചേലകൾ കുടിച്ചൊരുപ്പുനീരൊക്കയും അലക്കി വെളുപ്പിച്ചു
കലങ്ങിയൊഴുകിയെൻ പൂക്കളം മുറ്റം നിറയെ
കുറത്തിനെഞ്ചം പൊട്ടും പോൽ പെരുമ്പറയിടി വെട്ടി
വാഴക്കയ്യുകൾ വെള്ളം നീട്ടിതുപ്പി തൊടിയിൽ കുറത്തിതൻ താമ്പൂലച്ചാർ പോലെ
ചിരിച്ച ജമന്തിയും മന്ദാരവും കല്യാണപ്പെണ്ണിനെ പോൽ കൈകോർത്ത് കരഞ്ഞ് പിരിഞ്ഞു
കാക്ക കാത്തിരുന്ന
കാച്ചിയ പപ്പടച്ചൂര് കാറ്റിലുലഞ്ഞു
പൂച്ചയിലയിട്ടു കൈനക്കി രുചിയോർത്തു
ഇറയത്തു വന്നാർത്തു കോഴികൾ
നനഞ്ഞങ്കവാലാൽ ആലിംഗനബദ്ധരായ്
അത്തം കറുത്തോണ്ടോണം വെളുക്കൂന്ന് മണ്ണാത്തിക്കിളി നീട്ടിക്കുഴുകി
എന്റെയോണങ്ങൾ വെളുത്തിടാൻ പെയ്യുന്നു കുറത്തികൾ കറുകറെ
കണ്ണീർ ചാലിച്ച്

മേലേകളത്തിൽ കൃഷ്ണദാസ്

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്ക് പോത്തനൂർ സ്വദേശി. കേരള ജയിൽ വകുപ്പിൽ ജോലി ചെയ്തു വരുന്നു. പ്രദേശികമായിട്ടുള്ള കലാ സാംസ്കാരിക നാടക പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ നവ മാധ്യമങ്ങളിൽ കവിതകൾ എഴുതുന്നു. ഹാർട്ട് ഫുൾനെസ്സ് യോഗ മെഡിറ്റേഷൻ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്. മലയാള ഭാഷയുടെ ആചരണത്തോടനുബന്ധിച്ച് കണ്ണൂരിൽ ഡിപ്പാർട്ട്മെന്റ് നടത്തിയ സെമിനാറിൽ പ്രബന്ധ മൽസര വിഭാഗത്തിൽ വിജയിയായിട്ടുണ്ട്
Mob 9400683458