ശബ്ന രവി

വീണ്ടും പൊൻചിങ്ങം വന്നണഞ്ഞു
വീണ്ടുമൊരോണം അരികിലെത്തി
വീണ്ടുമൊരുത്സവ കാലമുണരവേ
ഞാനെന്റെ ബാല്യമൊന്നോർത്തുപോയീ.

മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചില്ലയിൽ
ഊഞ്ഞാലുകെട്ടിയങ്ങായത്തിലാടിയും
കൂട്ടരുമൊത്ത് തൊടിയായ തൊടിയെല്ലാം
പൂ പറിക്കാനായോടി നടന്നതും

കുന്നോളം തുമ്പപ്പൂ മുക്കുറ്റി മന്ദാരം
ചേമന്തി ചെമ്പകം ചെമ്പരത്തിപ്പൂവും
മുറ്റത്തെ പൂക്കളം ചേലുറ്റതാക്കുവാൻ
പേരറിയാപൂക്കളൊരായിരം വേറെയും

തിരുവോണനാളിൽ പുത്തനുടുപ്പിട്ട്
അമ്മ വിളമ്പിയ സദ്യയുമുണ്ട്
ആവോളം കളിച്ചു തിമിർത്തുല്ലസിച്ചു
നാലോണനാളിൽ പുലിക്കളിയും കണ്ടു.

കാലം കടന്നുപോയ് ബാല്യവും കഴിഞ്ഞുപോയ്
ഓർമ്മകളായ് മാറി ആ നല്ല നാളുകൾ
ഇന്നീ അലച്ചിലിൽ ജീവിതപ്പാച്ചിലിൽ
ഓണം കൊണ്ടാടുവാനാർക്കുനേരം?

എങ്കിലുമോരോ മലയാളിമനസ്സിലും
ഓണമൊരുത്സവ ലഹരിയേകും
വറുതിയും വ്യാധിയും ദുരിതങ്ങൾ തീർക്കിലും
ഉള്ളതു കൊണ്ടവനോണമുണ്ണും.

ശബ്ന രവി

എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .

വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം :  [email protected]