റ്റിജി തോമസ്

അവിടെ എത്താറായപ്പോൾ കുറെ കൂടി നേരത്തെ എത്തിച്ചേരാമായിരുന്നോ എന്ന് അയാൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു.

എത്രയും നേരത്തെ വന്നാൽ അത്രയും നല്ലത്.

നേരത്തെ അയാൾക്ക് കിട്ടിയാൽ നിർദ്ദേശം അതായിരുന്നു. താമസിക്കുന്ന ഓരോ നിമിഷവും കുറ്റബോധവും നിരാശയും ഉളവാക്കിയ പൂർവ്വാനുഭവങ്ങൾ ഒഴിവാക്കാൻ അയാൾ പെട്ടെന്ന് നടന്നു . ബസിറങ്ങി കുറെ നടക്കേണ്ടി വന്നു . കാറിൽ വരാമായിരുന്നു . ഒറ്റയ്ക്ക് ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് വരുന്നതിന്റെ ബുദ്ധിമുട്ട് ഓർത്തപ്പോൾ വേണ്ടെന്ന് വെച്ചതാണ്.

ചെറിയ ഒരു കെട്ടിടമാണ് ഫോറസ്റ്റ് ഓഫീസ്. അവിടെ അയാളെയും കാത്ത് ഫോറസ്റ്റ് ഓഫീസർ അരുണും വാച്ചർ രാഘവനും കാത്തു നിൽപ്പുണ്ടായിരുന്നു.

“താമസിച്ചുപോയോ ? ”
ഒറ്റയ്ക്കേ ഉള്ളൂ … അല്ലേ …”

ചിരിച്ചുകൊണ്ടാണ് ഫോറസ്റ്റ് ഓഫീസർ അരുൺ അയാളുടെ ചോദ്യത്തിന് മറുപടി എന്നോണം പറഞ്ഞത് … പെട്ടെന്ന് മറ്റു രണ്ടുപേരുടെയും മുഖം മനസ്സിലേക്ക് ഓടിയെത്തി. വരാമെന്ന് ഏറ്റിരുന്ന ഒരാൾ അനൂപായിരുന്നു. തൻറെ ക്യാമറയുമായി കാടുകയറുന്ന അനൂപിന്റെ വിവരണങ്ങളായിരുന്നു ഇങ്ങനെ ഒരു യാത്രയ്ക്ക് വിത്തുപാകിയത് …

മൂന്നാമൻ വിനോദായിരുന്നു…
മൾട്ടി നാഷണൽ കമ്പനിയിലെ സോഫ്റ്റ്‌വെയർ പ്രോജക്ടുകളുടെ നൂലാമാലകളിൽ നിന്ന് രക്ഷപ്പെടാനായിട്ടായിരുന്നു അയാളും അനൂപും കൂടി ഇങ്ങനെ ഒരു യാത്രയ്ക്ക് പദ്ധതി ഇട്ടതുതന്നെ …

പിന്നെ എപ്പോഴോ വിനോദ് ആകസ്മികമായി അതിലേയ്ക്ക് എത്തിപ്പെടുകയായിരുന്നു…

നീണ്ട ചർച്ചകൾ … അതിനായി തന്നെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങി …
എന്നിട്ടാണ് ഒടുക്കം യാത്ര തന്നിലേക്ക് മാത്രമായി ചുരുങ്ങിയത്.

പ്രോജക്ടിന്റെ നൂലാമാലകൾ കൊണ്ടുതന്നെ അനൂപിനും വിനോദിനും ലീവ് കിട്ടിയില്ല. അവരുടെ പ്രോജക്റ്റിന്റെ ഫൈനൽ പ്രസന്റേഷൻ യാത്രയുടെ ദിവസം തന്നെയായത് എല്ലാം തകിടം മറിച്ചു.

നമ്മുടെ ജീവിതം കെട്ടുപിണഞ്ഞു കിടക്കുന്നു…
ജീവിതം …ജോലി… മേലുദ്യോഗസ്ഥർ …മറ്റൊരു രാജ്യത്തെ ക്ലൈന്റിന് വേണ്ടി ചെയ്യുന്ന പ്രോജക്ട് … അതുകൊണ്ടുതന്നെ ജീവിതത്തിലെ ചില സ്വകാര്യ നിമിഷങ്ങളെ കുറിച്ചുള്ള പ്ലാനുകൾക്കും പദ്ധതികൾക്കും ഒരു പ്രസക്തിയുമില്ല.

മുങ്ങി ചാകാൻ പോകുന്നവന് കിട്ടുന്ന കച്ചിത്തുരുമ്പു പോലെ അവസാനവട്ടം ഒരു പരിശ്രമം കൂടി നടത്തി.

പ്രോജക്റ്റിന്റെ പ്രസന്റേഷനിൽ ഓൺലൈനായി പങ്കെടുത്താലോ? വിനോദ് ആയിരുന്നു ആശയം പറഞ്ഞത്. കാടിനുള്ളിൽ ഇൻറർനെറ്റ് പോയിട്ട് മൊബൈൽ ഫോണിന് പോലും റേഞ്ച് കിട്ടില്ലെന്ന് ഫോറസ്റ്റർ അരുൺ നേരത്തെ പറഞ്ഞിരുന്നത് ഓർത്തപ്പോൾ ആ സാധ്യതയും മങ്ങി …

യാത്ര മാറ്റിവെച്ചാലോ ? തങ്ങളുടെ അസൗകര്യം പറയാൻ വിളിച്ചപ്പോൾ അനൂപും വിനോദും പറഞ്ഞ കാര്യം പലവട്ടം രാജേഷ് തന്നോട് തന്നെ ചോദിച്ചു …

പക്ഷേ അയാൾ ഉറച്ചു തന്നെയായിരുന്നു. ഇതിനായി എത്രവട്ടം ഫോറസ്റ്ററെ വിളിച്ചിരിക്കുന്നു. ഓരോ വട്ടവും വിളിക്കുമ്പോൾ അയാൾ വാച്ചർ രാഘവനെ കുറിച്ചും പറഞ്ഞിരുന്നു. ഒരു പ്രാവശ്യം അരുൺ രാഘവനെ വിശേഷിപ്പിച്ചത് കാട്ടറിവുകളുടെ എൻസൈക്ലോപീഡിയ എന്നാണ്. അയാൾ മാറ്റിവെക്കണമെന്ന് തീരുമാനിച്ചാൽ പോലും സാധ്യമല്ലാത്ത രീതിയിലേയ്ക്ക് കാട്ടിലേക്കുള്ള യാത്ര അയാളെ ആവേശിച്ചിരുന്നു. ഇനി ഒരുപക്ഷേ മറ്റുള്ളവരെ കൂടെ കൂട്ടാൻ യാത്ര മാറ്റിവെച്ചാലും താൻ ജോലി ചെയ്യുന്ന സോഫ്റ്റ് വെയർ കമ്പനിയിലെ ഭാവിയിലെ ദിവസങ്ങളെ കുറിച്ച് തനിക്ക് യാതൊരു നിയന്ത്രണവും ഇല്ലല്ലോ … പ്രത്യേകിച്ച് മൊബൈൽ റേഞ്ചും ഇൻറർനെറ്റും ഇല്ലാത്ത ഒരു ലോകത്തേക്ക് പോകാൻ…

അരുണിന്റെ ഓഫീസിനകത്ത് ഫോറസ്റ്റ് ഡിവിഷന്റെ വിശദമായ മാപ്പുണ്ട്.
അരുൺ പേപ്പറിൽ എന്തൊക്കെയോ എഴുതി …
വാച്ചർ രാഘവൻ പുറത്തുനിന്ന് കയറിവന്നു. അയാളുടെ കണ്ണുകളിൽ സ്നേഹഭാവമുണ്ട് …വർഷങ്ങളായി ഒന്നിച്ച് പഠിച്ച ഒരു സഹപാഠിയുടെ പരിചയം മുഖത്ത് നിറഞ്ഞുനിന്നു . വലതു കൈയ്യിൽ സാമാന്യം വലിപ്പമുള്ള വാക്കത്തി. ഇടതു കൈയ്യിലെ കുപ്പിയിൽ വെള്ളം ചരടിൽ കെട്ടി തൂക്കി പിടിച്ചിരുന്നു.

രാഘവൻ ഈ ഫോറസ്റ്റ് ഡിവിഷനിൽ ചെറുപ്പത്തിലെ ജോലിക്ക് കയറിയതാ …ഏറ്റവും സീനിയറായിട്ടുള്ള വാച്ചറാണ്…ഈ കാടിൻറെ മുക്കും മൂലയും അറിയുന്ന ആൾ…ഈ കാര്യങ്ങൾ ഫോണിൽ കൂടി അരുൺ ഒട്ടേറെ തവണ പറഞ്ഞിട്ടുണ്ട് . എങ്കിലും തന്റെ കീഴ്ജീവനാക്കാരനെ കുറിച്ചുള്ള സ്നേഹവും കരുതലും ആകാം സ്വയം അയാളെ കൊണ്ട് വീണ്ടും വീണ്ടും ഇത് പറയാൻ പ്രേരിപ്പിക്കുന്നത്.

ഞങ്ങളുടെ സംസാരത്തിന് ഒരു ചെറു ചിരി മാത്രമായിരുന്നു രാഘവന്റെ പങ്കുചേരൽ .

എന്നാ സമയം കളയണ്ട …അരുൺ പറഞ്ഞ താമസം രാഘവൻ നടന്നു തുടങ്ങി. രാജേഷ് ബാഗ് പുറത്തു തൂക്കി രാഘവന്റെ ഒപ്പം നടന്നു. കഴിഞ്ഞ കുറെ നാളുകളായി അയാൾ ഒട്ടേറെ ആലോചിച്ചത് കാട്ടിലെ വഴികളെക്കുറിച്ചായിരുന്നു. ടാറിട്ട നാലുവരി പാതകളിലൂടെയുള്ള സ്ഥിരപരിചയം അയാൾക്ക് കാട്ടിലെ വഴികളെ അന്യമാക്കിയിരുന്നു. എന്തിന് പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ ചെമ്മൺ പാതകൾ പോലും ഓർത്തെടുക്കാൻ ഇന്ന് അയാൾക്ക് ആകുമായിരുന്നില്ല.

രാഘവൻ മുന്നേ നടക്കുകയാണ്.
തൊട്ടു പിറകിൽ നടക്കുമ്പോൾ തന്റെ കിതപ്പിന്റെ ശബ്ദം അയാൾ തിരിച്ചറിഞ്ഞു.

വഴിയായിട്ടൊന്നുമില്ല… നടവഴിയിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന അടിക്കാടുകൾ ഇടയ്ക്കൊക്കെ രാഘവന്റെ വാക്കത്തിക്ക് ഇരയാവുന്നുണ്ട്. പെട്ടെന്ന് ഒരു അന്തച്ഛോദനയോടെ അയാൾ മൊബൈൽ ഫോണെടുത്തു.

“ഇവിടെ റേഞ്ച് കിട്ടില്ല … നമ്മൾ പോകുന്ന ചില ഭാഗത്ത് കിട്ടിയേക്കാം… സാറിന് വേണമെങ്കിൽ അപ്പോൾ വിളിക്കാം “…രാഘവൻ പറഞ്ഞു
രാജേഷിന് സന്തോഷം തോന്നി … ആരെയും വിളിക്കാതെ … ആരാലും വിളിക്കപ്പെടാതെ രണ്ട് ദിവസങ്ങൾ … വേണ്ടതും വേണ്ടാത്തതുമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് മോചനം … അയാൾ മൊബൈലിലെ ഫ്ലൈറ്റ് മോഡ് ഓൺ ആക്കി …

കാട്ടിലേക്കുള്ള രാജേഷിന്റെ രണ്ടാമത്തെ യാത്രയായിരുന്നു ഇത്. ആദ്യ യാത്ര 10 പേരടങ്ങിയ സംഘത്തിനൊപ്പമായിരുന്നു . പക്ഷേ അന്നത്തെ യാത്രയിൽ കാടു കണ്ടതായി അയാൾക്ക് തോന്നിയില്ല. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. സെൽഫി പ്രളയം… ഒന്നിൽ പോലും കാടില്ലായിരുന്നു. അന്ന് ആരെങ്കിലും കാടിനെ അനുഭവിച്ചോ ?

ആൾക്കൂട്ടത്തിൽ നിന്ന് ഓടി അകന്ന് കാടിൻറെ വന്യതയിൽ ഒരു ഒറ്റപെടൽ അയാൾ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ യാത്രയുടെ ആലോചനാവേളയിൽ അയാൾ അനൂപിനോട് പറഞ്ഞു.
നമ്മുടെ യാത്രയിൽ കാടിൻറെ പടം മാത്രം എടുത്താൽ മതി …
വിനോദും അനൂപും ഇപ്പോൾ പ്രോജക്ട് പ്രസന്റേഷന്റെ തിരക്കിലായിരിക്കും …

രാഘവൻ ഒരു പടുകൂറ്റൻ മരത്തിന്റെ മുന്നിൽ നിന്നു .
” ഇതാണ് കമ്പകം…തടിയുറപ്പിൽ ഇവനെ കടത്തി വെട്ടാൻ ഒന്നുമില്ല … എത്രനാൾ കഴിഞ്ഞാലും ചെതിക്കത്തില്ല … ആനകൂടൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരമാണ്.”

മരത്തിൽ തലോടിക്കൊണ്ട് അയാൾ അഭിമാനത്തോടെ പറഞ്ഞു … അത് പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു പ്രത്യേക പ്രകാശം നിഴലിക്കുന്നുണ്ടോ ?
” ഈ മരത്തിന് എത്ര പഴക്കമുണ്ടാകും ….”
” ആവോ…”
“ഒരു മൂന്നു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടായിരിക്കും …അല്ലേ..” അയാൾ സ്വയം പറഞ്ഞു. മാർത്താണ്ഡവർമ്മ നാടുവാണിരുന്ന കാലത്തെ മരങ്ങൾ. ഒരുപക്ഷേ അതിലും മുമ്പുണ്ടായിരുന്നവ…. കാലഗണനയുടെ കണക്കു കൂട്ടലിൽ അയാൾ ഒന്നു പകച്ചുനിന്നു …

ആറടി പൊക്കത്തിൽ മരങ്ങളിൽ തൊലിയുരിഞ്ഞ് ചെളി പറ്റിയ പാടുകൾ കാണിച്ച് രാഘവൻ പറഞ്ഞു
“ആന ദേഹമിട്ടുരയ്ക്കുന്നതാണ് ….”
“ഇതാണ് വെള്ളിലാവ് …”
ഓരോ മരത്തെയും ബന്ധുവിന്റെ സ്ഥാനത്തുനിന്ന് അയാൾ പരിചയപ്പെടുത്തി. പക്ഷികളുടെ ശബ്ദത്തിലും കുറുകലിലും പുറകിലെ അവയുടെ പേരുകൾ അയാൾ ഉരുവിട്ടു കൊണ്ടിരുന്നു. ചെറിയ ഒരു കയറ്റം കയറി ചെന്നപാടെ അയാൾ നിശബ്ദനായി.

“സാറിന് കേൾക്കാൻ പറ്റുന്നുണ്ടോ …”
രാജേഷ് ചെവി കൂർപ്പിച്ചു …
“ഇല്ല..”

“ചെവിയടിയുടെ ഒച്ച കേൾക്കാം … നമ്മുടെ സാമിപ്യം അറിഞ്ഞാൽ ചെവിയടി നിൽക്കും …”
“ചെവിയടിയോ …”
രാജേഷിന്റെ ചോദ്യത്തിന് പതിഞ്ഞ സ്വരത്തിൽ അയാൾ ഒരു വിവരണം തന്നെ നടത്തി.
ആനകൾ സ്വൈര്യമായി വിഹരിക്കുമ്പോൾ ചെവി വിശറിപോലെ വീശുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെയാണ് രാഘവൻ ചെവിയടി എന്ന് പറഞ്ഞത്. ആനയുടെ സാമീപ്യം അറിയാൻ രാഘവന്റെ കാട്ടറിവാണ് ചെവിയടിക്ക് വേണ്ടി കാതോർക്ക എന്നത് . മനുഷ്യൻറെ സാമീപ്യം ശബ്ദത്തിലൂടെയോ ഘ്രാണത്തിലൂടെയോ ജന്മസിദ്ധമായ ചോദനകളിലൂടെ മനസ്സിലാക്കുന്ന കാട്ടാനകൾ ചെവിയടി നിർത്തി നിശബ്ദമാകുമ്പോൾ ആന അടുത്തെങ്ങാനുമുണ്ടോ എന്നറിയാൻ കഴിയില്ല …
മനുഷ്യൻറെ സാമീപ്യം അറിഞ്ഞ ആന അനങ്ങാതെ നിൽക്കും. മുൻപിൽ പെട്ടു കഴിഞ്ഞാലേ അറിയൂ…
ഏതെങ്കിലും ഒരു കാൽവെയ്‌പിൽ പതിയിരിക്കുന്ന ഒരു കൊമ്പന്റെ സാമീപ്യം …

“ആന എവിടാണെങ്കിലും അയാൾക്ക് അറിയാൻ പറ്റും. അതാണ് രാഘവന്റെ കഴിവ് … ”
ഫോറസ്റ്റർ പറഞ്ഞത് രാജേഷ് ഓർത്തു.
“പാമ്പുകളൊക്കെ ഇഷ്ടം പോലെയുണ്ട് … നാട്ടിൽ പിടിക്കുന്ന പാമ്പുകളെ തുറന്നുവിടുന്നത് ഈ കാട്ടിലാണല്ലോ … പിന്നെ കടുവയും പുലിയും. അവരുടെ മെനുവിൽ നമ്മളില്ലല്ലോ … അതുകൊണ്ട് ഒട്ടും പേടിക്കേണ്ട …”
ഒരുപക്ഷേ യാത്രയുടെ സാഹസികതയ്ക്ക് എരിവും പുളിയും ചേർക്കാൻ അരുൺ പറഞ്ഞതാകാം ….
പെട്ടെന്ന് രാഘവൻ രാജേഷിനെ വിളിച്ചു ചൂണ്ടിക്കാണിച്ചു …
“സാറേ ഇതാണ് പൂത… അടുത്ത് എവിടെയോ കാട്ടുപന്നിയുണ്ട് … ”
ചെറു പ്രാണി കൂട്ടത്തെ ചൂണ്ടിക്കാണിച്ച് അയാൾ തുടർന്നു … കാട്ടിലെ എല്ലാം അയാളുടെ പരിചയക്കാരായിരുന്നു. ചെടികളും മരങ്ങളും മൃഗങ്ങളും പക്ഷികളും എല്ലാം പൂർവ്വജന്മത്തിലെ അടുപ്പക്കാരെ പോലെ അയാളോട് ബന്ധപ്പെട്ടിരിക്കുന്നു. പുല്ലാഞ്ഞി വെട്ടി ഔഷധ ഗുണമുള്ളതാണെന്ന് പറഞ്ഞ് അതിനുള്ളിലെ ചവർപ്പുള്ള വെള്ളം രാജേഷിന് കുടിക്കാൻ കൊടുത്തു. ഒരു ചെടിയുടെ ഇല പറിച്ച് അയാൾ പറഞ്ഞു.
“ഇതാണ് ദന്തപാല ഇലയിട്ട് കാച്ചിയ എണ്ണ ത്വക് രോഗവും തലമുടി വളരാനും നല്ലതാണ്…”
ദന്ത പാലയുടെ ഇല ഉരുക്കു വെളിച്ചെണ്ണയിൽ ഇട്ട് മൂന്നു ദിവസം വെയിലത്ത് വയ്ക്കണം. എണ്ണ വയലറ്റ് നിറമുള്ളതായിത്തീരും. ഇത് തേച്ചാൽ സോറിയാസിസ് നിശ്ശേഷം മാറും. തലയിൽ തേച്ചാൽ മുടി കൊഴിച്ചിലും താരനും മാറും.

ദന്തപാലയുടെ ഇല വായിലിട്ട് ചവച്ച് ഒന്ന് രാജേഷിന് നൽകി അയാൾ പറഞ്ഞു .
“ഒന്ന് ചവച്ചു നോക്കിയേ …”
ആദ്യത്തെ ചമർപ്പിലും പിന്നെ രസമുകളങ്ങളിൽ ഏറി വരുന്ന എരുവിലും രാജേഷിന്റെ മുഖത്തേയ്ക്ക് നോക്കി രാഘവൻ ചിരിച്ചു.
ഇടയ്ക്കിടയ്ക്ക് കടിക്കുന്ന അട്ടയെ ഉപ്പിട്ട് കളയുവാൻ സഹായിക്കുമ്പോൾ രാഘവൻ പറഞ്ഞു
“പേടിക്കണ്ട …ചീത്ത രക്തം അട്ട കടിച്ചു കളയുന്നത് നല്ലതാ…”
കാടിൻറെ നടുവിലെ താമസസ്ഥലത്ത് എത്തിച്ചേർന്നപ്പോൾ അയാൾക്ക് ക്ഷീണമുണ്ടെങ്കിലും മനസ്സ് എല്ലാ ബന്ധങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും വിമുക്തമായി ഭാരം കുറഞ്ഞ അവസ്ഥയിലായിരുന്നു.
ഇപ്പോൾ നമ്മൾക്ക് കാടിൻറെ മണമാ… വാസന സോപ്പിട്ട് കുളിച്ചാൽ നമ്മൾ കടന്നു കയറ്റക്കാരാവും …മൃഗങ്ങൾ പെട്ടെന്ന് അത് തിരിച്ചറിയും…. പിന്നെ ഒന്നിനേയും കാണാൻ പറ്റില്ല… രാഘവൻ പറഞ്ഞു … രാഘവൻ അയാൾക്ക് ഒരു പ്രഹേളിയായി തോന്നി … അയാളുടെ അറിവുകൾ ശേഖരിച്ചാൽ എത്ര പുസ്തകങ്ങളാക്കാം .
ഭക്ഷണം കഴിച്ച് ചീവീടിന്റെ സ്വരം കേട്ട് കാട്ടിലെ രാത്രിയെ നോക്കിയിരുന്നപ്പോൾ രാഘവൻ അയാളുടെ കഥ പറഞ്ഞു. കാട്ടിൽ ദേവിക്ക് വിളക്ക് വച്ച് ഈറ്റ മുറിക്കാൻ പോയ കാലം …ഈറ്റയും ഇഞ്ചയും കുന്തിരിക്കവും എടന തൊലിയും വിറ്റ് അരി മേടിച്ചത് ….
അങ്ങനെയുള്ള പലരും ഡിപ്പാർട്ട്മെന്റിന് ശല്യക്കാരായിരുന്നു. പല ശല്യക്കാരെയും ഡിപ്പാർട്ട്മെൻറ് വാച്ചർമാരാക്കി … ക്ലാസിലെ അലമ്പനെ ക്ലാസ് ലീഡർ ആക്കുന്നതുപോലെ . സ്ഥിരമായൊരു ജോലി ആയപ്പോൾ അവരെല്ലാം നന്നായി കാട് നോക്കി. കാട്ടുതീയുള്ളടത്ത് ഓടിയെത്തി …
ഏതോ ഒരു പക്ഷിയുടെ ശബ്ദം… അത് മൂങ്ങയാ … എല്ലാ ദിവസവും രാത്രി ഇവിടെ വരും . രാഘവൻ പറഞ്ഞു.
ചെറുപ്പത്തിൽ കാട്ടിൽ കണ്ണു കെട്ടി ചുറ്റിച്ചത് രാഘവൻ സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു. കാട്ടിലൂടെ ഒട്ടേറെ നടന്നു… വഴിയറിയാതെ… എല്ലായിടവും ഒരുപോലെ തോന്നിയ കാര്യം പറഞ്ഞപ്പോൾ ഇപ്പോഴും അയാളുടെ കണ്ണുകളിൽ ചെറിയ ഭയമുണ്ടായിരുന്നോ ? അങ്ങനെ കണ്ണ് കെട്ടി ചുറ്റിച്ചാൽ പേടിക്കേണ്ടെന്ന് അപ്പൻ പറഞ്ഞു. എവിടെയെങ്കിലും കുറെ നേരം ഇരിക്കണം … അപ്പോൾ വഴി തെളിഞ്ഞു വരും …

വീണ്ടും രാഘവൻ എന്തൊക്കെയോ പറയുന്നുണ്ട് ….

അന്ന് ഉറക്കത്തിൽ അയാൾ രണ്ട് സ്വപ്നങ്ങൾ കണ്ടു… ഒന്നാമത്തേതിൽ അഞ്ചു നില കെട്ടിടത്തിലെ തന്റെ ഓഫീസിൽ നൂറുകണക്കിന് കമ്പ്യൂട്ടറുകളുടെ ഇടയിൽ അയാൾ ഒറ്റയ്ക്ക് ഇരിക്കുന്നതായിരുന്നു.
രണ്ടാമത്തെ സ്വപ്നം കാട്ടിലേതായിരുന്നു. ഒറ്റയ്ക്ക് കാടിൻറെ നടുവിൽ … അയാൾ രാഘവനെ അന്വേഷിച്ചു …രാഘവൻ എവിടെയാണ് …

 

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]