രാജൻ എൻ കെ
യാത്രയ്ക്കിടയിൽ ഉറക്കത്തിൽ നിന്നുംനാരായൺകുട്ടി പലതവണ ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. ഇരുട്ടിലൂടെ അതിവേഗം പായുന്ന തനിക്കൊപ്പം ഒരു ബലിക്കാക്ക പറന്നു വരുന്നു.കരിപോലെ കറുത്ത ചിറകുകൾ ആഞ്ഞുവീശി കഴുത്തറ്റം കറുത്ത ഒരുകാക്ക.
ഇക്കുറി കർക്കിടവാവിന് ബലിയിടാൻ കഴിഞ്ഞില്ല. ഓഫീഷ്യൽ ടൂറിലായിരുന്നു.ഒരു പക്ഷെ ബലിച്ചോറ് കാണാതെ അച്ഛന്റെ ആത്മാവ് തന്നെ ഓർമ്മപ്പെടുത്തിയതാണോ? അയാളുടെ മനസ്സിൽ നേർത്തൊരു വിങ്ങൽ ഘനീഭവിച്ചു.പിന്നെയത് ഒരു നൊമ്പരമായി നീറിക്കൊണ്ടിരുന്നു.ഓണാഘോഷത്തിനായി
ഭിലായിൽനിന്ന് അയാൾകുടുംബസമേതം നാട്ടിലേക്ക് വരികയാണ്
തീവണ്ടിയിറങ്ങി ടാക്സിയിൽ വീട്ടിലേക്ക് മടങ്ങുബോൾ അയാൾ മൂകമായിരുന്നു. ഭർത്താവിന്റെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ സുശീല അത്ഭുതപ്പെട്ടു.
ചേട്ടനിതെന്തുപറ്റി ഒരുമൗനം കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. എന്തോ മനസ്സിലുണ്ട്.
ഒന്നുല്ല. നിനക്ക് വെറുതെ തോന്നുന്നതാ.
അയാൾ ചിരിക്കാൻ ശ്രമിച്ചു. ഇതൊന്നുമാരോടും പങ്കു വെക്കേണ്ടതല്ലന്ന് അയാൾക്കറിയാം. വീടെത്താറായി.
ബാഗ്ലൂര് നിന്ന് നീലിമയും കുടുംബവും ചെന്നൈയിൽ നിന്ന് നിരുപമയും കുടുംബവും പതിവ് തെറ്റിക്കാതെ കൈതമറ്റം തറവാട്ടിലേക്ക് ഓണാഘോഷത്തിനായി പുറപ്പെട്ടിട്ടുണ്ട്. കാരണവരായിരുന്ന ശങ്കരൻനായർക്ക് ചില പ്രത്യേകചിട്ടയും ക്രമങ്ങളുമൊക്കെയുണ്ടായിരുന്നു. അതാണ് മൂത്ത മകൻ നാരായണൻ കുട്ടിയിലൂടെ മുറതെറ്റാതെ നടപ്പാവുന്നത്.
തറവാട്ട് മുറ്റത്ത് നാരായൺകുട്ടിയുടെ മകൾ കല്യാണി പൂവിടുന്നത് നോക്കി അമ്മ നടയിലിരുന്നു. അമ്മയുടെ മുഖത്ത് പതിവ് സന്തോഷമില്ല. അത് കണ്ട് നാരായൺകുട്ടി പെട്ടന്ന് മുഖം തിരിച്ചു.ഒരുബലിക്കാക്ക മസ്സിലൂടെ പെട്ടന്ന്പറന്നു പോയി.
ഉച്ചയ്ക്ക് മുമ്പേ ബാംഗ്ലൂര് നിന്നും ചെന്നെയിൽനിന്നുമുള്ളവർ കുട്ടികളുമായെത്തി. പൂമുഖത്ത് വച്ചിട്ടുള്ള ശങ്കരൻ നായരുടെ ചില്ലിട്ട ചിത്രത്തിൽ പെട്ടെന്നൊരു തിളക്കം മിന്നി മാഞ്ഞു. അച്ഛന് സന്തോഷമായി തന്റെ കാലശേഷവുംരക്ത ബന്ധങ്ങൾ കൂടിച്ചേർന്ന് ഒരു നദിയായി ഒഴുകുകയാണ് .
തറവാടിന് ശാഖകൾ പൊട്ടി വളർന്നപ്പോൾ ആദ്യം നാരായൺകുട്ടി ഭിലായിലേക്ക് പറച്ചു നടപ്പെട്ടു. രണ്ട് പെൺ മക്കളേയും കെട്ടിച്ചു വിട്ടപ്പോൾ ഇളയവൻ നീലാംബരനും അച്ഛനുമമ്മയും മാത്രമായി വീട്ടിൽ. അപ്പോൾ ശങ്കരൻ നായർ ഒരു കാര്യം തീർത്തു പറഞ്ഞു.
മുമ്പ് നടന്നതു പോലെ ഓണത്തിനും വിഷുവിനും മക്കളെല്ലാവരും ഈ തറവാട്ട് മുറ്റത്ത് ഒത്തു ചേരണം. ഈ വീടിന്റെ തെക്കിനിയിൽ നിലത്ത് തൂശനില വച്ച് ചമ്രം പടിഞ്ഞിരുന്ന് എല്ലാവരും ഒന്നിച്ച് സദ്യ ഉണ്ണണം.ഈ അടുക്കളയിൽ സദ്യ വേവണം.
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടല്ലോ എല്ലാവരും.
നാരാണൻകുട്ടീ. നീയല്ലേ മൂത്തത്
എന്നും ഈ കസേരയിൽ ഞാനുണ്ടാവില്ല.അതുകൊണ്ട് ഇക്കാര്യത്തിൽ നീ കണിശം വയ്ക്കണം.
അച്ഛൻ പോയശേഷം ഇത് രണ്ടാമത്തെ ഓണമാണ്.
തറവാട്ടിലെത്തുന്ന വേളകൾ അച്ഛന്റെ ഓർമ്മകളുടെ സാന്നിധ്യമറിയുന്ന ദിവസമായി മാറി. ഓണത്തിന് മാത്രമാണ് അച്ഛൻ അടുക്കളയിൽ കയറുന്നത്.കായ വറക്കുന്നതും പായസം വെയ്ക്കുന്നതും അച്ഛനായിരുന്നു. അച്ഛന്റെ ചാരു കസേര ശൂന്യമായിട്ട് രണ്ടു വർഷമായി.വാത്സല്യത്തിന്റെ കൈത്തഴമ്പ് പതിഞ്ഞ ഊന്നുവടി വെറുതെ ഒന്നു ഓമനിച്ചപ്പോൾ അച്ഛന്റെ ഗന്ധമെന്നിൽ നിറഞ്ഞു. അച്ഛനോടൊപ്പമല്ലാതെ ഉണ്ണുന്ന രണ്ടാമത്തെ ഓണം.
ഈ ചിങ്ങത്തിൽ അമ്മയ്ക്ക് എൺപത്തിരണ്ട് കഴിഞ്ഞു. മ്ലാനമായ ആ മുഖത്തെ ദുഃഖം വായിച്ചെടുക്കാൻ തനിക്കു മാത്രമേ കഴിയൂ. കഴിഞ്ഞ തവണ കാണുമ്പോൾ മുടിയിൽഇത്തിരി കറുപ്പ് ബാക്കിയുണ്ടായിരുന്നു ഇന്ന് അതും കൂടി കാലം നരതീർത്തു.
അനിയത്തിമാർ രണ്ടു പേരും ഉൽസാഹിച്ച് സദ്യ റെഡിയാക്കി. തെക്കിനിയിൽ ഇല വച്ചു.എല്ലാവർക്കും ഒപ്പം അച്ഛനും ഒരില വച്ചു. തൊട്ടടുത്ത് അമ്മയിരുന്നു.ചോറും കറികളും പായസവുംഎല്ലാം വിളമ്പി.എല്ലാവരും ഒന്നിരിച്ചിരുന്ന് ഓണ സദ്യ ഉണ്ടു. അവിയൽ കൊള്ളാം. ആരാ ഉണ്ടാക്കിയത് ? അമ്മ തിരക്കി. സൂ ശീലയേട്ടത്തിയാമ്മേ ? നീലിമ പറഞ്ഞു. ഞാനൂഹിച്ചു. കറികളെല്ലാം നന്നായിട്ടുണ്ട്. .ഇനി എന്റെ മക്കളോടൊപ്പം ഓണമുണ്ണാൻ അടുത്തയാണ്ടിൽ ഞാനുണ്ടാവുമോ ആവോ? അമ്മയുടെ കണ്ണു നിറഞ്ഞു. വെറുതെ സങ്കടപ്പെടാൻ അമ്മയെ കഴിഞ്ഞേ ആളുള്ളു. നിരുപമ അമ്മയെ കളിയാക്കി.
ചിരിച്ചു കളിച്ചു സന്തോഷം പങ്കിടുന്നതിനിടയിൽ പെട്ടന്നൊരു മൂകത.
എന്താമ്മേ ഇത്? ഒരു നല്ല ദിവസായിക്കോണ്ട് ഇത്തരം വർത്താനം ഒന്നും വേണ്ട.നാരായൺകുട്ടി അമ്മയെ ശാസിച്ചു. എല്ലാവരും എഴുന്നേറ്റുകൈ കഴുകി. അമ്മ അച്ഛന്റെ ഇലയും കൂടി എടുത്ത് എഴുന്നേറ്റു.
ഉച്ചതിരിഞ്ഞപ്പോൾ എല്ലാവരും മടക്കയാത്രയുടെ ആലോചന തുടങ്ങി. നീലാംബരൻ എല്ലാവരോടുമായി പറഞ്ഞു. പോകും മുമ്പ് എനിക്കൊരു കാര്യംപറയാനുണ്ട്.
എന്താ ? നാരായൺകുട്ടി തിരക്കി.
ഞാനീ വീടും സ്ഥലവും വിൽക്കുകയാണ്.
ങേ ! വിൽക്കുകയോ? മടക്കിയ ഷർട്ട് കയ്യിൽ പിടിച്ച് നാരായൺകുട്ടി പ്രതിമ കണക്കെ നിന്നു പോയി.
എന്തിന്?
ഒരു പാട് കടമുണ്ട്.ഇതല്ലാതെ വേറെ വഴിയില്ല.നീലാംബരൻ നിസ്സഹായത വെളിപ്പെടുത്തി. വിൽക്കാനൊന്നും പറ്റില്ല. അച്ഛനുറങ്ങുന്ന മണ്ണാണിത് അയാൾ വൈകാരികമായി തിളച്ചു.
ആരും ഒച്ച വെയ്ക്കണ്ട. നീലാംബരൻ ആദ്യമായി ചേട്ടനു നേരേ കയർത്തു.എനിക്കിത് അച്ഛൻ എഴുതിത്തന്ന മണ്ണാണ്. ചേട്ടന്റെ മുഖത്ത് നോക്കിയാണ് അവൻ പറഞ്ഞത് മാത്രമല്ല നീലാംബരന്റെ ശരീര ഭാഷയിൽ നാരായണൻ കുട്ടി ഒന്നു പതറി
നീലാംബരൻ കൊച്ചുകുട്ടിയല്ലന്നും വളർന്ന് പുരുഷനായെന്നും ബോധ്യപ്പെട്ടനിമിഷം. ചേട്ടനീ വസ്തു വാങ്ങിച്ചോ. നീലാംബരൻ ആ സാധ്യതയും ആരാഞ്ഞു. വസ്തു പുറത്തുവിറ്റന്നുള്ള പേരുദോഷം ഒഴിവാക്കാല്ലോ.
ഞാനോ? എന്താ നീലാ നീയിപ്പറയുന്നത് ?
ഞാൻ ഭിലായിൽ സെറ്റിൽഡല്ലേ?മക്കളാരും ഇങ്ങോട്ട് വരില്ല.
കൃഷി കൊണ്ട് ഇക്കാലത്ത് ജീവിക്കാൻ പറ്റില്ല. കൃഷി ചെയ്ത് ചെയ്താ ഞാൻ കടക്കാരനായത്. മറ്റെന്തെങ്കിലും ബിസിനസ്സ് നോക്കണം. അതിന് മുമ്പായി ഈവസ്തു വിൽക്കണം.
ഉപദേശമൊന്നുമല്ല എന്നാലും പറയുവാ നീലിമ പറഞ്ഞു. അമ്മയുടെ കാലം കഴിഞ്ഞു വിറ്റാ പോരേ?
എന്നാ ചേച്ചിയെനിക്കൊരു ഇരുപത്തഞ്ച് ലക്ഷം രൂപ താ.
എന്റെ കയ്യിലെവിടുന്നാ കാശ് ?
എന്നാ വലിയ ഉപദേശവുമായി വരണ്ട.
നീ നിന്റെ ഇഷ്ടംപോലെ ചെയ്യ് . ദേ ഞാൻ പോയേക്കാം.
മക്കളുടെ സംസാരമെല്ലാം കേട്ടുകൊണ്ട് അകത്ത് കട്ടിലിൽ കണ്ണടച്ചു കിടന്ന അമ്മ സങ്കടത്തോടെ പുറത്തു വന്നു ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ ഇന്നൊരവകാശവുമില്ല.
നീലാംബരാ… അമ്മ വിളിച്ചു. നിന്റെ അവസ്ഥ അമ്മയ്ക്കറിയാം. എന്റെ കാലം കഴിഞ്ഞിട്ടു പോരേ വില്പനയൊക്കെ.
എനിക്ക് മനസ്സിലായമ്മേ. അമ്മയെങ്കിലും എന്റെ കൂടെ നിൽക്കുമെന്നു കരുതി.ആർക്കും എന്റെ അവസ്ഥ മനസ്സിലാകുന്നില്ല. അമ്മയ്ക്കു പോലും. നീലാംബരൻ പൊട്ടിത്തെറിച്ചു.
മോനേ!
കടുത്ത വാക്കുകളുടെ മുനയിൽ അമ്മയുടെ അകം നൊന്തുപിടഞ്ഞു.
ഇന്നലെ വരെ കാണാത്ത അകൽച്ച അവരെ തളർത്തി. ഇനി മരണം വരെ ഈ മുറിവ് നീറിക്കൊണ്ടിരിക്കും.
എനിക്ക് മക്കളോട് ഒന്നേ പറയാനുള്ളു. ഈ മണ്ണീന്ന് അമ്മയെ എറക്കി വിടരുത്. അമ്മക്കത് താങ്ങാനാവില്ല.
അന്ന് രാത്രി ഏറെവൈകുവോളം മക്കൾ നാലു പേരും തർക്കങ്ങളും വാക്ക്ഗ്വാദങ്ങളുമായി ഇരുന്നു. ഒരു ബലിക്കാക്ക വീണ്ടും മനസ്സിൽ ചിറകടിച്ചു പറന്നപ്പോൾ നാരായൺകുട്ടി അലറി. ആരും ഇനി ഒരക്ഷരം പോലും മിണ്ടണ്ട.തറവാട് നീപറയുന്ന വിലയ്ക്ക് ഞാൻ വാങ്ങും. പെട്ടന്നൊരു നിശബ്ദത അവിടെ പരന്നു.. നാരായൺകുട്ടിയും അമ്മയുമൊഴികേ ബാക്കിയെല്ലാവരും അവരവരുടെ മാളങ്ങളിലേക്ക് പിൻവലിഞ്ഞു.
പിറ്റേന്ന് വസ്തു പ്രമാണമാക്കി നീലാംബരന് പണം കൊടുത്തു. അപ്പോൾ നാരായൺകുട്ടി പറഞ്ഞു അച്ഛന്റ വാക്കിന് മാറ്റമില്ല. അത് ഇനിയും തുടരും.
കൈതമറ്റം തറവാട്ടിൽ ഒരുയുദ്ധം കഴിഞ്ഞത് പോൽ അംഗങ്ങൾ പരസ്പരം കാണാതെ മുഖം കൊടുക്കാതെ നടന്നു. നാരായൺ കുട്ടി അമ്മയുടെ അടുത്തിരുന്നു.. ആ മാതൃഹൃദയം വല്ലാതെ പൊള്ളിയിരുന്നു. വൈകാതെ എന്തോ സംഭവിക്കുമെന്നൊരു തോന്നൽ മനസ്സിൽ കരട് വീഴ്ത്തി.
അമ്മയ്ക്ക് കാവലിരുന്ന് രാത്രിയിലെപ്പഴോ അയാളുറങ്ങി.പിറ്റേന് എല്ലാവരും ഉണർന്നു. ഒരാളൊഴികെ. നാരായൺകുട്ടി മാത്രം ഉണർന്നില്ല. കൂടെയെത്തിയ ബലിക്കാക്കക്കൊപ്പം ചിറക്കുകൾ ആഞ്ഞു വീശി ഇരുട്ടിലൂടെ അയാൾ ദൂരേക്ക് പറക്കുകയായിരുന്നു.
രാജൻ എൻ കെ: – കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . മരുഭൂമിയിലെ പഥികൻ , മഴ നനഞ്ഞ മനസ്സുകൾ തുടങ്ങിയ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട് . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.














Leave a Reply