സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ജീവിത നിലവാരത്തിലും സാധനങ്ങളുടെ വിലയിലും യുകെയും ഇന്ത്യയും തമ്മിൽ വളരെ അന്തരമുണ്ട്. ഉയർന്ന വേതനമുള്ളപ്പോൾ തന്നെ പാശ്ചാത്യരാജ്യങ്ങളിൽ ഉപഭോക്ത വസ്തുക്കൾക്ക് അതിനനുസരിച്ച് വിലയും കൊടുക്കണം. എന്നാൽ ഇന്ത്യയിൽ ആവശ്യസാധനങ്ങൾക്ക് കുതിച്ചുയരുന്ന  വിലക്കയറ്റം പാശ്ചാത്യ രാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നതാണ്. പാൽ,മുട്ട തുടങ്ങിയ പല ആവശ്യസാധനങ്ങൾക്കും യുകെ ഉൾപ്പെടെയുള്ള പാശ്ചാത്യ നാടുകളെക്കാളും കൂടുതൽ വിലയാണ് ഇന്ന് ഇന്ത്യയിലുള്ളത്. കുതിച്ചുയരുന്ന സവാള വില തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

സവാളയ്ക്ക് ഇന്ത്യയിൽ 200 രൂപയ്ക്ക് അടുത്ത് മുടക്കേണ്ടതായി വരുമ്പോൾ യുകെയിൽ ഒരു കിലോ സവാളയ്ക്ക് 20 രൂപ വിലയേ ഉള്ളൂ. യുകെയിൽ പ്രധാനമായും രണ്ടു തരത്തിലുള്ള സവാളകൾ ആണ് ഉള്ളത്. ഡച്ച് ഒനിയൻ എന്ന് അറിയപ്പെടുന്ന വെള്ള സവാളയും ഇംഗ്ലീഷ് ഒനിയൻ എന്നറിയപ്പെടുന്ന ചുവന്ന സവാളയും. ഇതിൽ ഡച്ച് ഒനിയൻ ആണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഡച്ച് ഒനിയന്   10 കിലോയ്ക്ക് 200 രൂപയാണ് സാധാരണ റീട്ടെയിൽ മാർക്കറ്റിലെ വില. ഇംഗ്ലീഷ് ഒനിയൻ എന്നറിയപ്പെടുന്ന ചുവന്ന സവാളയ്ക്ക് കിലോയ്ക്ക് 40 രൂപയിൽ താഴെ മാത്രമേ വിലയുള്ളൂ. ഇന്ത്യയിലും കേരളത്തിലും ഉപയോഗിക്കുന്ന സവാള ബോംബെ ഒനിയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. 4 കിലോ ബാഗിന് 200 രൂപയെ യുകെ മാർക്കറ്റിൽ വിലയുള്ളൂ. സീസണിൽ ഇതിലും വളരെ വില കുറച്ച് ബോംബെ ഒനിയൻ ലഭിക്കും.

വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ഇന്ത്യയിൽ ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാർ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യ സവോള ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇവയെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഇതോടെയാണ് സവോള ക്ഷാമം വീണ്ടും രൂക്ഷമായത്.