പിഞ്ചു കുഞ്ഞിനെ അമിതമായി ഭക്ഷണം വായിൽ കുത്തി നിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഊട്ടി വണ്ണാർപ്പേട്ടയിൽ താമസിക്കുന്ന ഗീതയാണ് (40) അറസ്റ്റിലായത്. മകൻ നിധീഷിനെ അമിതമായി ആഹാരം വായിൽ കുത്തിക്കയറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഫെബ്രുവരി 14-നാണ് നിധീഷ് മരിച്ചത്.

അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർക്ക് സംശയംതോന്നി പോലീസിനെ അറിയിച്ചതോടെയാണ് ക്രൂരമായ കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.

പോലീസ് അന്നു തന്നെ അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു. എന്നാൽ ഇക്കാര്യം ഗീത അറിഞ്ഞിരുന്നില്ല. രഹസ്യമായി അന്വേഷണം തുടർന്ന പോലീസ് തെളിവുകൾ ശേഖരിച്ച് ഗീതയെ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഗീത കുറ്റം സമ്മതിച്ചു.

ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഇവർക്ക് തന്റെ സ്വകാര്യജീവിതത്തിന് കുട്ടി തടസ്സമാണെന്ന് തോന്നിയിരുന്നു. അതുകൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. കുട്ടിയുടെ വായിൽ അമിതമായി ആഹാരം കുത്തിയിറക്കി. തുടർന്ന്, കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്താനാണ് ഇത്തരത്തിൽ ഭക്ഷണം കൊലപാതകത്തിനായി തെരഞ്ഞെടുത്തതെന്ന് ഗീത പറഞ്ഞു.