ഡോ. ഐഷ വി

ആറ്റുകാൽ ക്ഷേത്രത്തിലെ കതിർമണ്ഡപത്തിൽ വച്ച് ശശി അമ്പിളിയുടെ കൈ പിടിയ്ക്കുമ്പോൾ അതൊന്നു കൂടി മുറുകെ പിടിയ്ക്കാൻ അയാൾക്ക് തോന്നി. കാരണം അതൊരു വിശ്വാസത്തിന്റെ പ്രതിഫലനമാണ്. അമ്പിളി ഇനിയെന്നും ശരിയുടെ സ്വന്തമെന്ന വിശ്വാസം. ആദ്യം നിശ്ചയിച്ച വിവാഹ ദിനത്തിൽ വിവാഹം നടക്കാതിരുന്നതിനാൽ രണ്ടാമത് നിശ്ചയിച്ച സുദിനത്തിലാണ് ആ വിവാഹം നടക്കുന്നത്. ആദ്യം നിശ്ചയിച്ച വിവാഹദിനത്തിന്റെ തലേന്ന് അയാളുടെ സമനില തെറ്റിയിരുന്നു. ഒരു വൃക്കയില്ലെന്ന വസ്തുത തനിക്കല്ലാതെ മറ്റാർക്കും അറിയില്ല. അമ്പിളിയെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇക്കാരും പറയാൻ സാധിച്ചില്ല. വീടും നാടും വിട്ടുപോയി കാലമേറെ കഴിഞ്ഞപ്പോൾ തിരികെയെത്തിയ മൂത്ത മകനെ സഹാദരന്റെ മകളായ അമ്പിളിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത് അയാളുടെ അമ്മയും അമ്മയുടെ സഹോദരനും അച്ഛനും ചേർന്നാണ്.

ഒരു വൃക്കയില്ലെന്ന വിവരം അവരോടൊക്കെ പറയാൻ അയാളാഗ്രഹിച്ചു. എന്നാൽ അയാൾക്കതിന് കഴിഞ്ഞില്ല. കുട്ടിക്കാലത്ത് കണ്ടു മറന്ന മുറപ്പെണ്ണ് അമ്പിളി ഇന്ന് എം എ ക്കാരിയായ യുവതിയായിരിക്കുന്നു. നാടുവിട്ടു പോയി ഉത്തരേന്ത്യയിൽ പണിയെടുത്ത് സ്വരൂപിച്ച പണം കൊണ്ട് നാട്ടിലെത്തി പഴയ വീട് പൊളിച്ച് ഒരു ടെറസ് വീടു നിർമ്മിച്ചു. അതും സമീപ പ്രദേശങ്ങളിലെല്ലാം ഓടിട്ടതോ ഓലമേഞ്ഞതോ ആയ വീടുകളുള്ളപ്പോൾ. സഹോദരീ പുത്രന്റെ അനുഭവസമ്പത്തിലും മിടുക്കിലും അമ്പിളിയുടെ അച്ഛന് ഉത്തമ വിശ്വാസമായിരുന്നു. വരന്റെ ഗ്യഹത്തിൽ വിവാഹത്തലേന്ന് ഒത്തുചേർന്നവർ വരന്റെ കഴിവിനെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു. എല്ലാം കേട്ട് കേട്ട് മനസ്സിന്റെ നിയന്ത്രണം വിട്ട അയാൾക്ക് തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂവെന്ന് ചിന്തിക്കുമ്പോൾ ഹാലിളകി. നിയന്ത്രണം വിട്ട അയാൾക്ക് പിന്നീട് കാട്ടി കൂട്ടിയതൊന്നും ഓർമ്മയില്ലായിരുന്നു. ഫോണിന്റെ ഉപയോഗം സർവ്വസാധാരണമല്ലാതിരുന്നതിനാൽ വരന്റെ വീട്ടിൽ നിന്നും നല്ല ദൂരത്തുള്ള വധൂഗൃഹത്തിലാരും ഇതൊന്നു മറിഞ്ഞതുമില്ല.

പിറ്റേന്നത്തേയ്ക്കുള്ള സകല ഒരുക്കങ്ങളും അവർ നടത്തി. പിറ്റേന്ന് വരനും കൂട്ടരും എത്തേണ്ട സമയമായിട്ടും ആരും എത്തിയില്ല. കുറെ വൈകിയപ്പോൾ വരന്റെ സഹോദരിയും ഏതാനും അടുത്ത ബന്ധുക്കളുമെത്തി. അവർ കാര്യം പറഞ്ഞു വരൻ മനോനില തെറ്റി ആശുപത്രിയിലാണ്. വരൻ നാടുവിട്ടു പോയി ഡൽഹിയിലായിരുന്ന സമയത്ത് ഒരു വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ പോയതാണ്. ഒരു ശസ്ത്രക്രിയ അത്യാവശ്യമായി ചെയ്യേണ്ടതുണ്ടെന്ന് ധരിപ്പിച്ച് അവർ വൃക്ക അടിച്ചു മാറ്റുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വിട്ടുമാറാത്ത വയറുവേദനയുമായി മറ്റൊരു ആശുപത്രിയിൽ ചെക്കപ്പ് നടത്തിയപ്പോഴാണ് ഒരു വൃക്കയില്ലെന്ന വിവരം അയാളറിയിരുന്നത്. പിന്നെ നാട്ടിലെത്തി. വിവാഹം നിശ്ചയിച്ചു.

വരൻ ആശുപത്രിയിലായി. വരന്റെ അസാന്നിദ്ധ്യത്തിൽ വധുവിന് പുടവ കൊടുത്ത് കൊണ്ടുപോകാനാണ് വരന്റെ പെങ്ങൾ എത്തിയിരിയ്ക്കുന്നത്. വിവരമറിഞ്ഞപ്പോൾ അവിടെ കൂടിയിരിയ്ക്കുന്നവരിൽ ചിലർ എതിർത്തു. ചിലർ അനുകൂലിച്ചു. എതിർത്തവർ സദ്യ കഴിക്കാതെ സ്ഥലം വിട്ടു. അമ്പിളി പുടവ സ്വീകരിക്കാൻ തയ്യാറായി. സാമ്പത്തിക ശേഷി കുറഞ്ഞ വീട്ടിലെ അംഗമായ തനിക്ക് സ്ത്രീധനമൊന്നും ആവശ്യപ്പെടാതെ വന്ന വിവാഹാലോചനയാണിത്. താനും തനിക്കിളയ സഹോദരിമാരും വീട്ടിൽ നിന്നാൽ അച്ഛനമ്മമാരുടെ സാമ്പത്തിക ബാധ്യത കൂടുമെന്നും അവൾ ചിന്തിച്ചു. മറ്റൊന്നുമില്ലെങ്കിലും സ്വന്തം അപ്പച്ചിയുടെ വീട്ടിലേയ്ക്കാണ് പോകുന്നതെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. പിന്നെ വിവാഹ ശേഷമാണ് ഇതുപോലൊക്കെ സംഭവിക്കുന്നതെങ്കിൽ അതൊകെ താൻ സഹിക്കേണ്ടതല്ലേ എന്നവൾ ചിന്തിച്ചു. വരന്റെ പെങ്ങളുടെ പക്കൽ നിന്നും പുടവ സ്വീകരിക്കാമെന്ന് അവൾ അച്ഛനോട് സമ്മതിച്ചു. അങ്ങനെ പിരിഞ്ഞു പോകാതെ അവിടെ നിന്നവരുടെ സാന്നിദ്ധ്യത്തിൽ അമ്പിളി പുടവ സ്വീകരിച്ചു. വരന്റെ ഗൃഹത്തിലേയ്ക്ക് യാത്രയായി. മനോനില തെറ്റിയ മുറച്ചെറുക്കനെ ആശുപത്രിയിലും വീട്ടിലും അവൾ പരിചരിച്ചു . ഇനി പ്രശ്നമൊന്നുമില്ലെന്ന് ഡോക്ടർ അറിയിച്ചപ്പോൾ ആറ്റുകാലമ്പലത്തിൽ വച്ച് വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. എല്ലാം മനസ്സിലാക്കി അവർ വരണമാല്യമണിഞ്ഞപ്പോൾ പേരു പോലെ തന്നെ അവർ ഒന്നാവുകയായിരുന്നു.