ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പോലീസ് അന്വേഷണവും വിചാരണയും തങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന വെളിപ്പെടുത്തലുമായി ലൈംഗികാതിക്രമത്തിന് ഇരയായവർ. സർവേയിൽ, ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരിൽ നാലിൽ മൂന്നുപേരും (75%) പോലീസിന്റെ ഇടപെടൽ തങ്ങളെ പ്രതികൂലമായി ബാധിച്ചതായി പറഞ്ഞു. സർക്കാർ ധനസഹായത്തോടെയുള്ള ഓപ്പറേഷൻ സോട്ടീരിയ ബ്ലൂസ്റ്റോൺ എന്ന പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിലും വെയിൽസിലും ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും അതിജീവിച്ച 2,000 പേരെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.

ഇനിയൊരു ബലാത്സംഗം ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് 56% പേർ പറഞ്ഞു. “വീണ്ടും ബലാത്സംഗം ചെയ്യപ്പെടുന്നതിനേക്കാൾ എനിക്ക് പോലീസിനെ ഭയമാണ്,” ഒരു അതിജീവിത പറഞ്ഞു. പ്രതികരിച്ചവരിൽ നാലിലൊന്ന് (26%) പേർക്ക് മാത്രമാണ് പോലീസിന്റെ അടുത്ത് സുരക്ഷിതത്വം തോന്നിയത്. ഏകദേശം മൂന്നിലൊന്ന് (31%) ആളുകൾക്ക് എപ്പോഴും ഓഫീസർമാരുടെ അടുത്ത് സുരക്ഷിതത്വം തോന്നിയില്ല.

ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവർക്ക് മോശമായ പോലീസിംഗ് ഉണ്ടാക്കിയ ദോഷം വ്യക്തമാക്കുന്നതാണ് ഈ പഠനം എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസിന്റെ പ്രൊഫസറായ പ്രൊഫസർ കാട്രിൻ ഹോൾ പറഞ്ഞു. ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾക്കും ഇരയായവർക്കുള്ള ജുഡീഷ്യൽ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഓപ്പറേഷൻ സോട്ടീരിയ ബ്ലൂസ്റ്റോൺ ആരംഭിച്ചത്.