ഡോ. ഐഷ വി

1/12/2021 രാവിലെ ഫോണെടുത്ത് വാട്സാപ് നോക്കിയപ്പോൾ കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ സുബിയുടെ മെസേജ് കിടക്കുന്നു. തലേന്നിട്ട മെസ്സേജാണ്. നാളെ പത്ത് മണിയ്ക്ക് ഞാറ് നടാനായി കുട്ടികൾ ബോധിയിലേയ്ക്ക് പോകുന്നുണ്ട്. ടീച്ചർ വരുന്നുണ്ടെങ്കിൽ ഞാൻ വണ്ടിയുമായി വരാം. ഞാൻ സമ്മതമറിയിച്ചു. “ടീച്ചർ വയലിലെ ചെളിയിൽ ഇറങ്ങുമോ ഞാറ് നടാനായി ?” സുബി സാർ ചോദിച്ചു. പ്രമേഹ ബാധിതയായതു കൊണ്ട് ഞാൻ ചെളിയിലിറങ്ങില്ലെന്ന് അറിയിച്ചു. 10 മണിയായപ്പോഴേയ് ക്കും സുബി സാർ വണ്ടിയുമായെത്തി. ഞാനും രതി ടീച്ചറും അനുരഞ്ജ് എന്ന വിദ്യാർത്ഥിയും സുബി സാറും കൂടി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വടക്കഞ്ചേരിയിൽ നിന്നും നേരെ ബോധിയിലേയ്ക്ക് തിരിച്ചു.

പാലക്കാട് നാഷണൽ ഹൈവേ 544 ൽ കിണ്ടി മുക്കിൽ നിന്ന് സർവ്വീസ് റോഡിലിറങ്ങി ഗുരുകുലം സ്കൂളിനടുത്തു കൂടി ബോധിയിലേയ്ക്ക് പോകാനുള്ള വഴിയിലെത്തിയപ്പോൾ സുബി സാർ പറഞ്ഞു: ഗുരുകുലം സ്കൂൾ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാർഡ് നേടിയിട്ടുണ്ട്. ധാരാളം ആക്ടിവിറ്റികൾ അവിടത്തെ കുട്ടികൾ ചെയ്യുന്നുണ്ട്. കുറച്ചു കൂടി മുന്നോട്ട് പോയി ഒരു വളവ് തിരിഞ്ഞ് വയലിനക്കരെ കടന്നപ്പോൾ ബോധിയെത്തി. സുബി സാർ കൃഷ്ണേട്ടനെ പറ്റി പറഞ്ഞു. അദ്ദേഹം തികഞ്ഞ ഗാന്ധിയനാണ്. വാക്കു പോലെയാണ് പ്രവൃത്തിയും. നല്ല കർഷകനും കൂടിയാണ്.

ബോധി വളർന്നു വരുന്ന ഒരു സ്ഥാപനമാണ്. ബോധിയിലെത്തി കാർ ഒതുക്കിയിട്ട് ഞങ്ങളിറങ്ങിയപ്പോൾ കണ്ടത് ഷഡ്‌ഭുജാകൃതിയിൽ പണി പൂർത്തിയാകാത്ത ഒരു നിർമ്മിതിയാണ്. പുറത്ത് നിന്ന് വരുന്നവർക്കിരിയ്ക്കാൻ പാകത്തിനുള്ളത്. അടുത്ത കാഴ്ച ഒരു തേൻ മാവിൽ ചേർത്ത് നിർമ്മിച്ചിരിയ്ക്കുന്ന ഒരു ഏറു മാടമാണ്. അതിൽ കയറിനിന്നു നോക്കിയാൽ പാലക്കാടൻ നെല്ലറകളിലൊന്നിന്റെ ദൂരകാഴ്ച കിട്ടും. ഒട്ടുമേ തരിശിടാത്ത പാടങ്ങൾ . എല്ലാം പുതു വിതയ്ക്കും കൃഷിയ്ക്കുമായി ഒരുങ്ങിയിരിയ്ക്കുന്നു. കൃഷ്ണേട്ടന്റെ മുറ്റത്തെ മറ്റൊരു കാഴ്ച വിശാലമായ ഓല മേഞ്ഞ ഒരു കെട്ടിടമാണ്. ചുറ്റും മരത്തൂണുകൾ നാട്ടിയിട്ടുള്ള ഒരു വരാന്തയുണ്ട്. ആ കെട്ടിടത്തിൽ വച്ചാണ് യോഗയും മറ്റു ക്ലാസ്സുകളും നടത്തുന്നത്.

ഞങ്ങൾ കൃഷ്ണേട്ടന്റെ വീട്ടുമുറ്റത്തെത്തിയപ്പോൾ ഭാര്യ പ്രവീണ കോളേജിൽ നിന്ന് നെൽകൃഷി പഠിക്കാനെത്തിയ എൻ എസ് എസ് വോളന്റിയർമാർക്ക് കാപ്പിയും കിഴങ്ങു വർഗ്ഗങ്ങൾ കൊണ്ടുള്ള പുഴുക്കും തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ഒന്നു പരിചയപ്പെട്ട് ഞങ്ങൾ അടുത്ത പറമ്പിലൂടെ കയറിയിറങ്ങി പാടത്തേയ്ക്ക് നടന്നു. പാടത്തിനക്കരെ കൃഷ്ണേട്ടന്റെ വയലിനടുത്തായി കുട്ടികൾ പാടത്ത് പണിയ്ക്കിറങ്ങാൻ പാകത്തിനുള്ള വേഷവിധാനങ്ങളുമായി നിൽപുണ്ടായിരുന്നു. കൃഷ്ണേട്ടനും സഹായി ഗോപാലകൃഷ്ണനും കുട്ടികളും നടാനുള്ള ചിറ്റുണ്ടകൾ ട്രേകളിൽ നിറച്ചു വച്ചിരുന്നു.

സാധാരണ വിത്തിനുള്ള നെല്ല് കുതിർത്ത് ചണ ചാക്കിൽ കെട്ടി ഭാരം വച്ച് മുള പൊട്ടുമ്പോൾ ഞാറ്റടികളിൽ പാകി കിളിർപ്പിച്ച് പറിച്ചു നടാൻ പരുവമാകുമ്പോൾ ഒരു പിടി വീതം ഉഴുതു തയ്യാറാക്കിയ പാടത്ത് നടുകയാണ് പതിവ്. എന്നാൽ ഈ രീതി വ്യത്യസ്തമാണ്. വയനാട്ടിലെ അജയ് തോമസ് വികസിപ്പിച്ചെടുത്തു പുതുരീതി. വളരെ കുറച്ച് നെൽ വിത്തു കൊണ്ട് കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ പറ്റും. വിളവും കൂടുതൽ , കൃഷ്ണേട്ടന് കഴിഞ്ഞ കൃഷിയിൽ ഒരു നെൽച്ചെടിയിൽ നിന്ന് 40 നെൽകതിരുകൾ കിട്ടിയിരുന്നു. എന്നാൽ വയനാട്ടിൽ ഈ രീതിയിൽ കൃഷി നടത്തിയപ്പോൾ 100-140 നെൽക്കതിരുകൾ കിട്ടിയിരുന്നു.

ചെയ്തു കൊണ്ടിരുന്ന പണിതീർന്നപ്പോൾ കൃഷ്ണേട്ടൻ ഞങ്ങളുടെ അടുത്തേയ്ക്ക് വന്ന് പരിചയപ്പെട്ടു. ഒട്ടും ദുർമേദസ്സില്ലാത്ത ശരീരം. നല്ല കർഷകന് പറ്റിയ ശരീരം തന്നെ. ഞാൻ കൃഷ്ണേട്ടനോട് ” ചിറ്റുണ്ട” രീതിയിൽ നെൽകൃഷി ചെയ്യുന്നതിനെ പറ്റി ചോദിച്ചു. അദ്ദേഹം കൃഷി രീതിയെ കുറിച്ച് വാചാലനായി . ചതുരാകൃതിയിൽ തയ്യാറാക്കിയ ഒരു പെല്ലറ്റിൽ ഏകദേശം ഒന്നൊന്നര ഇഞ്ച് പൊക്കമുള്ള നാല് കുഞ്ഞൻ നെൽ തൈകൾ വളർന്ന് നിൽക്കുന്നു. ഇതിനെയാണ് ഒരു ചിറ്റുണ്ടയെന്ന് പറയുന്നത്. ഈ ചിറ്റുണ്ട നിർമ്മിയ്ക്കാൻ ഉപയോഗിക്കുന്നത് ജൈവ കൂട്ടും കളി കൂട്ടുമാണ്. ജൈവ കൂട്ടിൽ കരിയിലയും പച്ചിലകളുമായിരിയ്ക്കും. കളി കൂട്ടിൽ പഞ്ചഗവ്യം- ഗോ മൂത്രം ചാണകം മുതലായവ. ഒരു നെൽച്ചെടിയ്ക്ക് 45 ദിവസം വളരാനുള്ള വളം ഈ കൂട്ടടങ്ങിയ ചിറ്റുണ്ടയിലുണ്ടാവും. ഈ ചിറ്റുണ്ട നിശ്ചിത അകലത്തിൽ വരയിട്ട് തയ്യാറാക്കിയ ചാലുകളിൽ ഒരടി അകലത്തിൽ ഇട്ടു പോയാൽ മാത്രം മതിയാകും. കുഴിച്ചുവയ്ക്കയോ ഉറപ്പിയ്ക്കുകയോ ചെയ്യേണ്ടതില്ല. ചതുര കൃതിയിലുള്ളതായതിനാൽ ചെടികൾ നിവർന്നു നിൽക്കത്തക്ക രീതിയിൽ ചാലിൽ ഇട്ടാൽ മാത്രം മതിയാകും. ഇങ്ങനെ പാടം മുഴവൻ തൈകൾ ഇട്ട ശേഷം “കോണോ വീൽ” എന്ന ഉപകരണം ചെടികൾക്കിടയിലൂടെ കുറുകെ ഓടിയ്ക്കുമ്പോൾ മണ്ണിളകുകയും ചെടിയുടെ വേരുകൾ ഉപരിതലത്തിൽ നിന്ന് വളം വലിച്ചെടുക്കാൻ പാകപ്പെടുകയും ചെയ്യും.

ഉഴുത് നിരപ്പാക്കിയ പാടത്ത് വരയിടാനായി 7 പല്ലുകളുള്ള തടി ഫ്രെയിമിൽ തീർത്ത ഉപകരണം തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെയിട്ട വരയിലൂടെ ഒരടിയകലത്തിൽ ചിറ്റുണ്ട ഇട്ടു പോയാൽ മാത്രം മതി. പാടത്ത് അധികമുള്ള വെള്ളം വാർന്നു പോകാനായി ചെറു ചാലുകൾ തീർത്തിട്ടുണ്ട്. ഇത് ഒരു തുണിയിൽ കെട്ടിയ ഒരു ഉരുളൻ കല്ല് പാടത്തു കൂടി വലിച്ചു കൊണ്ട് പോകുമ്പോൾ രൂപപ്പെടുന്നതാണ്. ജീരകചമ്പാവ് എന്ന നെൽ വിത്താണ് ഈ കൃഷിയ്ക്ക് ഉപയോഗിച്ചത്. സൗമ്യവും മൃദുത്വവും സുഗന്ധവുള്ളതാണ് ഈ ഇനം വിത്ത്. കാലാവസ്ഥാ വ്യതിയാനം മൂലം ആലത്തൂർ മേഖലയിൽ 70% കൃഷി നഷ്ടമായിരുന്നു. അത്തരം സാഹചര്യത്തിൽ ഈ ഇനം വിത്തുകൾ പിടിച്ചു നിൽക്കാൻ കെല്പുള്ളവയാണ്. കൃഷ്ണേട്ടന്റെ വയലിന് ചുറ്റും ഉമയും തവളക്കണ്ണനുമൊക്കെയാണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ മഴക്കാലത്ത് കാലാവസ്ഥയെ അതിജീവിച്ചത് ജീരകചമ്പാവാണ്.

പാടത്തിലും പറമ്പിലും ഇറങ്ങി പ്രവൃത്തിക്കുന്ന കൃഷി ഓഫീസറായ രശ്മി മാഡം എത്തിക്കഴിഞ്ഞപ്പോൾ ചെറിയ ഉത്ഘാടന ചടങ്ങോടു കൂടി മണ്ണൊരുക്കിയ കൃഷ്ണേട്ടനും കൂട്ടരും മനസ്സൊരുക്കിയ വിദ്യാർത്ഥികളും ചിറ്റുണ്ട നിക്ഷേപിയ്ക്കാൻ തയ്യാറായി. ഈ നിക്ഷേപം വളർന്നു വലുതായി ധാരാളം ചിനപ്പുകൾ വന്ന് പൊൻ കതിരുകൾ വിളവെടുക്കാൻ കഴിയണമെന്ന ആഗ്രഹത്തോടെ മുൻപരിചയമില്ലെങ്കിലും വിദ്യാർത്ഥികൾ കൃഷിയ്ക്കിറങ്ങി. ചെളിയിൽ ബാലൻസ് ചെയ്തും ട്രേകളിൽ ചിറ്റുണ്ട നിറച്ചും വിതച്ചും കുട്ടികൾ മുന്നേറി. മണ്ണറിഞ്ഞും കൃഷിയറിഞ്ഞും പുതുതലമുറ മുന്നേറട്ടെ. ഞങ്ങൾ തിരിച്ചു പോകും വഴി കൃഷ്ണേട്ടന്റെ ഭാര്യ തയ്യാറാക്കി വച്ചിരുന്ന പനംചക്കര കാപ്പിയും കുടിച്ച് ഞങ്ങൾ തിരികെ പോന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.