ഡോ. ഐഷ വി

പ്രീഡിഗ്രിക്ക് തൊണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ക്ലാസ്സിൽ രണ്ടാo ഭാഷയുടെ ക്ലാസ്സുള്ള സമയത്ത് ഒരു തിരക്കു തന്നെ. ഒരു ക്ലാസ്സിലെ വിദ്യാർത്ഥിനികൾ രണ്ടായിപ്പിരിഞ്ഞ് രണ്ടു ക്ലാസ്സുകളിലേയ്ക്ക് . ഓല മേഞ്ഞ ഷെഡിലുള്ള ക്ലാസ്സ് മുറിയുടെ ഒറ്റവാതിലിൽ കൂടി പെൺകുട്ടികൾ വരിവരിയായി ഇറങ്ങുമ്പോഴേയ്ക്കും ഇത്തിരി നേരം പിടിക്കും. അതിന് ഞാൻ കണ്ടെത്തിയ പരിഹാരം ജനലിലൂടെ പുറത്തു ചാടുക എന്നതാണ് അഴികളില്ലാത്ത ജനലായിരുന്നതു കൊണ്ട് വളരെ സൗകര്യം. അങ്ങനെ കുറുക്കുവഴിയിലൂടെ പുറത്തുകടന്ന് നേരെ മലയാളം ക്ലാസ്സിലേയ്ക്ക്. മലയാളം ക്ലാസ്സിൽ എന്നോടൊപ്പം നിഷയുമുണ്ടായിരുന്നു. നിഷ പ്രീഡിഗ്രിക്ക് മറ്റൊരു ക്ലാസിലായിരുന്നു. ചങ്ങമ്പുഴയുടെ കാല്പനികതയും ഒ എൻ വിയുടെ നൈസർഗികതയും മുത്തുമണികൾ പോലെ മനോഹരമായ മണിപ്രവാളവും രേണുക ടീച്ചറും ലൈല ടീച്ചറുമൊക്കെ അവരവരുടെ വൈഭവം പോലെ, രമണീയമായി അവതരിപ്പിക്കുമ്പോൾ കുട്ടികളെല്ലാം ശ്രദ്ധയോടെ കേട്ടിരിയ്ക്കും . വനിതാ കോളേജായതു കൊണ്ട് പ്രത്യേകിച്ചും. ചങ്ങമ്പുഴയുടെ നിഴലും നിലാവും പോലെ ഗദ്യവും പദ്യവും മാറി മാറി വന്നു.

അങ്ങനെയിരിക്കെ മലയാളം ഡിപ്പാർട്ട്മെന്റിൽ ഒരു അധ്യാപകൻ ജോയിൻ ചെയ്തു. ആറേഴ് വനിതാ ലക് ചറർമാരുടെ ഇടയിൽ ഒരേ ഒരു ആൺ തരി. ഇടവേളകളിൽ ഈ അധ്യാപകനും മറ്റധ്യാപികമാരും ഒരുമിച്ച് കാന്റീനിലേയ്ക്ക് പോകുന്ന വേളയിൽ ക്ലാസ്സിലെ രസികത്തികളിൽ ആരോ പറഞ്ഞു: “കണ്ണനും ഗോപികമാരും ” എന്ന്. ഏകദ്ദേശം ഒരു മാസം കഴിഞ്ഞു കാണും . ആ അധ്യാപകൻ അപ്രത്യക്ഷനായി . പകരം മറ്റൊരധ്യാപകൻ എത്തി. അദ്ദേഹവും ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നില്ല.

നിഷാ വിജയൻ ഇടയ്ക്കിടെ ക്ലാസ്സിൽ വന്നിരുന്നില്ല. അങ്ങനെ ഒരു ദിവസം പത്രത്തിൽ നിഷയും നിഷയുടെ അമ്മയും സഹോദരങ്ങളും കൂടി സെക്രട്ടേറിയേറ്റ് പടിക്കൽ സത്യാഗ്രഹമിരിയ്ക്കുന്ന ഫോട്ടോ കണ്ടു. ഏരൂർ പഞ്ചായത്ത് എക്സിക്യൂട്ടീ ഓഫീസറായിരിയ് ക്കേ കൊല ചെയ്യപ്പെട്ട നിഷയുടെ അച്ഛന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹമായിരുന്നു അത്. നിഷ ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു നിഷയുടെ അച്ഛന്റെ മരണം. അന്ന് നിഷ എസ് എൻ വി സ്കൂളിലും ഞാൻ ഭൂതക്കുളം സ്കൂളിലുമായിരുന്നു പഠിച്ചിരുന്നത്. നേരിൽ പരിചയമില്ലായിരുന്നെങ്കിലും നിഷയുടെ അയൽപക്കക്കാരായ കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ പഠിച്ചിരുന്നു. അവർ വഴി കൊലപാതക വാർത്തയും രണ്ടാമത് പോസ്റ്റ് മാർട്ടം ചെയ്ത സംഭവവുമൊക്കെ അറിഞ്ഞിരുന്നു. തത്ത, മൈന എന്നിങ്ങനെ കിളികളുടെ പേരായിരുന്നു നിഷയുടെ വീട്ടിലെ കുട്ടികളുടെ ചെല്ലപ്പേര്.

വീട്ടുപേർ ” കിളി കൂടെ”ന്നും (തലക്കുളം ഭവൻ) കുട്ടികൾ പറഞ്ഞറിവ് എനിക്കുണ്ടായിരുന്നു. നിഷയുടെ പേര് മൈനയെന്നാണ്. നിഷ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ചില കവിതകൾ എഴുതിയിരുന്നു. അതിൽ തൂലികാനാമം മൈനയെന്നായിരുന്നു. ഞാനും അക്കാലത്ത് ചിലതൊക്കെ കുത്തിക്കുറിച്ചിരുന്നു. അതൊന്ന് എഡിറ്റ് ചെയ്യിക്കാനായി ഞാനും നിഷയും കൂടി മലയാളം ഡിപാർട്ട്മെന്റിലെത്തി. ഞങ്ങൾ എത്തിയപ്പോൾ അധ്യാപികമാരാരും അവിടെ ഉണ്ടായിരുന്നില്ല. ഊണ് കഴിക്കാൻ പോയതാകണം. പുതുതായി എത്തിയ അധ്യാപകൻ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരറിയില്ലെങ്കിലും ഞാനും നിഷയും കൂടി ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. വന്ന കാര്യം അറിയിച്ചപ്പോൾ അദ്ദേഹം ഞങ്ങളുടെ കവിത വാങ്ങി വായിച്ചു നോക്കി. പിന്നെ ഞങ്ങളോട് ഉറക്കെ ചൊല്ലാൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കവിതകൾ ഉറക്കെ ചൊല്ലി. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞങ്ങൾ തിരികെ പോന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹവും അപ്രത്യക്ഷനായി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കുമ്മിൾ സുകുമാരൻ സർ കോളേജിലെത്തി. ഞങ്ങൾ അദ്ദേഹത്തെ കണ്ട് കവിത നീട്ടി. അദ്ദേഹം കവിതകൾ കൈയ്യിൽ വാങ്ങില്ല. റൂമിന് പുറത്ത് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കാനുള്ള രചനകൾ ഇടേണ്ട പെട്ടി ചൂണ്ടിക്കാട്ടി. ഞങ്ങൾ കവിതകൾ അതിലിട്ടു. അതൊന്നും പിന്നെ വെളിച്ചം കണ്ടതേയില്ല.

മലയാളം ക്ലാസ്സിൽ ഞങ്ങൾക്ക് ചില പ്രായോഗിക വിജ്ഞാനങ്ങൾ പറഞ്ഞു തന്നിരുന്നത് ലൈല ടീച്ചറായിരുന്നു. ബസ്സിലെയും ട്രെയിനിലേയും തിക്കിലും തിരക്കിലും പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലൻമാരെ നേരിടുന്ന വിദ്യയായിരുന്നു അതിലൊന്ന്. സേഫ്റ്റി പിൻ പ്രയോഗം. വളരെ സേഫെന്നാണ് ടീച്ചറുടെ അഭിപ്രായം. ടീച്ചറുടെ ഉപദേശം ശിരാസാ വഹിച്ച് ഞാനും കൂട്ടുകാരി കനകലതയും ഈ പ്രയോഗം പ്രാവർത്തികമാക്കി വിജയം കണ്ടു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.