എറണാകുളം കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി. മൃതദേഹം ചാക്കിലാക്കി മണല്‍കൂനയില്‍ താഴ്ത്തിയ നിലയിലായിരുന്നു. അസം സ്വദേശി രാജാദാസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.

പുതൃക്കയിലെ അള്‍ട്ടിമ പവര്‍സ് ഇന്റര്‍ലോക്ക് നിര്‍മാണ യൂണിറ്റിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. രാവിലെ ജോലിക്കെത്തിയ സ്ത്രീകള്‍ പരിശോധന നടത്തിയപ്പോഴാണ് ഷെഡ് മുതല്‍ തൊട്ടടുത്തുള്ള മണല്‍ കൂന വരെ രക്തം ശ്രദ്ധയില്‍ പെട്ടത്. മണല്‍ കൂന ഇളക്കിമാറ്റിയത് പോലെയും കണ്ടു. ഇതോടെ മണല്‍ മാറ്റി നോക്കുകയിരുന്നു

അസം സ്വദേശിയായ രാജാദാസിന് ഒപ്പം താമസിച്ചിരുന്ന ബംഗാളില്‍ നിന്നുള്ള ദീപന്‍ കുമാര്‍ ദാസ് നാടുവിട്ടതായി ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് അറിയിച്ചു. ഇയാള്‍ പിടിയിലായാല്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂ. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.