തമിഴ്‌നാട്ടില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചു വീണു. ഗര്‍ഭിണി ഉള്‍പ്പടെ ആറ് രോഗികളാണ് ഓക്‌സിജന്‍ ശേഖം നിലച്ച നിമിഷങ്ങള്‍ക്കുള്ളില്‍ പിടഞ്ഞ് മരിച്ചത്. മധുര രാജാജി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് ദാരുണ സംഭവം.

തിങ്കളാഴ്ച ഉച്ചയോടെയാണു സംഭവം. ആശുപത്രിയിലെ ഓക്‌സിജന്‍ ശേഖരം തീര്‍ന്നുപോകുകയായിരുന്നു. ഉടന്‍ തന്നെ ടാങ്കര്‍ ലോറിയില്‍ ഓക്‌സിജന്‍ എത്തിച്ചു വിതരണം പുനഃസ്ഥാപിച്ചു. ഈ സമയത്താണ് വെന്റിലേറ്ററിലുണ്ടായിരുന്ന ആറു രോഗികള്‍ മരിച്ചത്.

1500ല്‍ അധികം കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയാണ് രാജാജി. മരണകാരണം ഓക്‌സിജന് വിതരണം നിലച്ചതാണെന്നു വ്യക്തമായതോടെ രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധവുമായി രംഗത്തെത്തി. ഒരാഴ്ച മുന്‍പു സമാനമായ സംഭവത്തില്‍ ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജില്‍ 13 പേര്‍ ശ്വാസം കിട്ടാതെ മരിച്ചിരുന്നു. പിന്നാലെയാണ് ഓക്‌സിജന്‍ ഇല്ലാതെ ആറ് പേര്‍ കൂടി മരണപ്പെട്ടത്.