ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കർഷക രാഷ്ട്രീയത്തിലെ അതികായകനായ പി. ജെ ജോസഫ് തൊടുപുഴ ആസ്ഥാനമാക്കി സ്ഥാപിച്ച ഗാന്ധിയൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ലോക്ഡൗൺ അഗ്രി ചലഞ്ച് യുകെയിലും തരംഗമാകുന്നു. കൊറോണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാർഷിക മേഖലയുടെ പ്രസക്തി പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുക, കൊറോണ ഭീതിയിൽ വീടിനുള്ളിൽ അടച്ചിരിക്കുന്നവർക്ക് പ്രകൃതിയോട് ചേർന്ന് മാനസിക ഉല്ലാസത്തിന് അവസരമൊരുക്കുക എന്നിവയാണ് അഗ്രി ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ഒരു ലക്ഷം പേരെ അഗ്രി ചലഞ്ചിൻെറ ഭാഗമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിൽക്കണ്ടത്തിൽ, പാളയം ഇമാം മൗലവി തുടങ്ങി കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള കലാ സാംസ്കാരിക സാമുദായിക മേഖലകളിലുള്ള നിരവധി പ്രമുഖരാണ് അഗ്രി ചലഞ്ചിനോട് അനുഭാവം പ്രകടിപ്പിച്ചത്.

ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക്ഡൗൺ അഗ്രോ ചലഞ്ചിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് യുകെയിൽ അഗ്രോ ചലഞ്ചിന് തുടക്കമിട്ടത് തൊടുപുഴ സ്വദേശി ജോസ് പരപ്പിനാട്ട് മാത്യുവാണ്. ജോസിന്റെ അഗ്രി ചലഞ്ചുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റ് കണ്ട് നിരവധിപേരാണ് പിന്തുണയുമായി എത്തിയത്. യുകെയിൽ സമ്മറിന്റെ ആരംഭമാണെന്നതും, ലോക് ഡൗൺ മൂലം നിരവധി മലയാളികൾ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുകയാണെന്നതും അഗ്രി ചലഞ്ച് ഏറ്റെടുക്കുവാൻ ജനങ്ങളെ പ്രേരിപ്പിച്ചു. മികച്ച വോളിബോൾ താരവും റഫറിയുമായ ജോസ് പരപ്പിനാട്ട് യുകെയിലെമ്പാടുമുള്ള വോളിബോൾ പ്രേമികൾക്കിടയിൽ സുപരിചിതനാണ്. കേരളത്തിലെ വിദ്യാർത്ഥി ജീവിത കാലത്ത് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്ന ജോസ് പരപ്പിനാട്ട് യു. കെ.കെ.സി.എ യുടെ മുൻ ഭാരവാഹിയാണ്. ജോസിന്റെ സൗഹൃദങ്ങളും ബന്ധങ്ങളും അഗ്രി ചലഞ്ച് യുകെയിൽ പ്രശസ്തമാകാൻ കാരണമായിട്ടുണ്ട്.ഭാരതത്തിന് പുറത്ത് യൂറോപ്പിൻെറ പല ഭാഗത്തും പ്രത്യേകിച്ച് യുകെയിലും പി. ജെ ജോസഫിൻെറ അഗ്രി ചലഞ്ചിനെ പിന്തുണയുമായി നിരവധിപേർ എത്തിയെന്ന് ജോസ് പരപ്പിനാട്ട് മലയാളം യുകെയോട് പറഞ്ഞു .