കൊച്ചി നഗരത്തിന്റെ മുഖഛായ മാറ്റിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. പാലവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകളാണ് മുമ്പ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പാലത്തിന്റെ ഉദ്ഘാടനത്തോടെ എല്ലാം തകര്‍ന്നടിഞ്ഞു.

വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ മെട്രോ റെയില്‍ ഗേഡറിന്റെ അടിയില്‍ തട്ടുമെന്ന രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ കൊജ്ഞാണന്‍മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ഉദ്ഘാടന വേളയില്‍ പാലത്തിന്റെ കാര്യക്ഷമതയേപ്പറ്റി ആരോപണങ്ങളുന്നയിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. ധാര്‍മ്മികതയും നാണവുമില്ലാത്തവരാണ് അത്തരം കുറ്റപ്പെടുത്തലുകള്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അവര്‍ പറഞ്ഞതിന്റെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാതെ ഒളിച്ചോടും. എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രി ജി സുധാകരന്‍ പറഞ്ഞത്

”ഉയരമില്ല, മെട്രോ വരുമ്പോള്‍ തട്ടും. ഇതൊക്കെ എറണാകുളത്ത് കുറച്ചുപേര്‍ പ്രചരിപ്പിച്ചതാണ്. മാധ്യമങ്ങളിലൊക്കെ വരുന്നു. മെട്രോ വരുമ്പോള്‍ തട്ടുന്ന തരത്തില്‍ ആരെങ്കിലും പാലം പണിയുമോ? അത്ര കൊജ്ഞാണന്‍മാരോണോ എഞ്ചിനീയര്‍മാര്‍.

പറഞ്ഞവന്‍മാരാണ് കൊജ്ഞാണന്‍മാര്‍. അവര്‍ക്ക് മുഖമില്ല. നാണമില്ല അവര്‍ക്ക്. അവരെ അറസ്റ്റ് ചെയ്താല്‍ പറയും ഞങ്ങളല്ല ഇത് ചെയ്തതെന്ന്. അവര്‍ ഭീരുക്കളേപ്പോലെ ഒളിച്ചോടും. ധൈര്യമില്ലാത്തവര്‍. ധാര്‍മ്മികതയില്ലാത്തവര്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയകള്‍. കൊച്ചിയില്‍ മാത്രമുള്ള സംഘം.

അവരിവിടെ നിങ്ങളുടെ തലയ്ക്ക് മീതെ പാറിപ്പറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ, നടക്കില്ല. ജനങ്ങള്‍ അത് മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ ഇത് അവസാനിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു സര്‍ക്കാരിനോടും ഇത് ചെയ്യാന്‍ പാടില്ല. ഇടതുപക്ഷ ഗവണ്‍മെന്റാകട്ടെ, യുഡിഎഫ് ആകട്ടെ, ചെയ്യാന്‍ പാടില്ല.

വേറെ ജില്ലകളിലൊന്നും ഇല്ല. അതിനെ പ്രോത്സാഹിപ്പിക്കരുത്. മാധ്യമങ്ങളും അവര്‍ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് നോക്കണം. അവരുടെ അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ക്ക് പകരം വേറൊരു നല്ല വാര്‍ത്ത കൊടുത്തുകൂടെ. ഈ കോമാളിത്തരത്തിന് പകരം നല്ല വാര്‍ത്തകൊടുത്താല്‍ വായനക്കാര്‍ക്ക് ഒരു സന്തോഷമാകും. അതൊക്കെയാണുണ്ടായത്. ഇതിനെയെല്ലാം അതിജീവിച്ചു.

ആവശ്യത്തിലേറെ പൊക്കമാണ്. ഇതില്‍ ഞാന്‍ തന്നെ യോഗം വിളിച്ചുകൂട്ടി. നാലേ മുക്കാല്‍ മീറ്റര്‍. നമ്മള്‍ അധികപണം ചെലവാക്കി. അഞ്ചര മീറ്റര്‍ പൊക്കിയിട്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യയില്‍ റോഡിലൂടെ ഓടുന്ന ഒരു വാഹനത്തിനും നാലരമീറ്ററില്‍ കൂടുതല്‍ പൊക്കമില്ല. അതിനേ പറ്റി വരെ കളവ് പറയാന്‍ ഈ നാട്ടില്‍ ആളുകളുണ്ട്. മുഖ്യമന്ത്രി തന്നെ അതിനേക്കുറിച്ച് വിശദമായി പറഞ്ഞതുകൊണ്ട് ഞാന്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.’