എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ലോകമെമ്പാടുമുള്ള ആളുകൾ വളരെ സങ്കടത്തോടെയാണ് സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകൾ ബ്രിട്ടനിലെ തെരുവുകളിൽ തടിച്ചുകൂടിയിരുന്നു. രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്തവർ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും രാജ്യത്തെ പ്രധാന പാർക്കുകളിലും ഒത്തുകൂടിയിരുന്നു.

ആ സമയത്ത് പൂക്കൾ, പാവകൾ, മെഴുകുതിരികൾ, രാജ്ഞിയുടെ ഛായാചിത്രങ്ങൾ എന്നിവയുൾപ്പെടെ രാജ്ഞിക്ക് സ്നേഹോപഹാരങ്ങളാണ് ആളുകൾ സമർപ്പിച്ചത്. കൊട്ടാരം അധികൃതർ അത്തരത്തിൽ ലഭിച്ച പാവകളെല്ലാം കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സമർപ്പിച്ച 1,000 ലധികം പാഡിംഗ്ടൺ കരടികളും മറ്റ് ടെഡ്ഡികളും കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനത്തിനായി സംഭാവന ചെയ്യുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

യുകെയിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് ദുഃഖിതരായ ബ്രിട്ടീഷ് ജനതയ്ക്ക് പൂക്കളും ടെഡി ബിയറുകളും ഉൾപ്പെടെ സ്നേഹ സമ്മാനങ്ങൾ നൽകാൻ അനുവാദം നൽകിയിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും ലണ്ടനിലും വിൻഡ്സർ കാസിലിന് പുറത്തുള്ള റോയൽ പാർക്കുകളിലും രാജ്ഞിക്കുള്ള സ്നേഹ സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

രാജ്ഞിയോടുള്ള ആദരസൂചകമായി കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബെർണാഡോസിന് പാവകൾ കൈമാറുകയാണ്. കൈമാറുന്നതിന് മുമ്പ് എല്ലാ പാവകളും പ്രൊഫഷണലായി വൃത്തിയാക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരവും റോയൽ പാർക്കുകളും പ്രഖ്യാപിച്ചു.