ഷാരോണ്‍ ആശുപത്രിയിലായിരുന്നപ്പോഴും മരിച്ചതിന് ശേഷവും പെണ്‍സുഹൃത്ത് ഗ്രീഷ്മ പറഞ്ഞത് പ്രധാനമായും ഒമ്പത് നുണകള്‍. ഈ നുണകളെല്ലാം പൊലീസിന്റെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തകര്‍ന്നുവീഴുകയാണുണ്ടായത്.
ആ ഒമ്പത് നുണകള്‍

1. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചതിന് ശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ കഷായത്തിന്റെ നിറം അങ്ങനെയായത് കൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.

2. ഛര്‍ദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയതിനാല്‍ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.

3. അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നല്‍കിയപ്പോള്‍ അയാളും ഛര്‍ദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞു. എന്നാല്‍ ഓട്ടോ ഡ്രൈവറായ കാരണക്കോണം സ്വദേശി പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സത്യം പറഞ്ഞു.

4. ഏതെങ്കിലും തരത്തില്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോയെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്. ഷാരോണിനുമായുള്ള ബന്ധം വിട്ടെന്നാണ് കരുതുന്നതെന്നും അത് കൊണ്ട് വീട്ടുകാര്‍ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്.

5. ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോള്‍ ഗ്രീഷ്മ ഉത്തരം നല്‍കുന്നില്ല. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഷാരോണിന്റെ സഹോദരന്‍ കഷായത്തെ കുറിച്ച് ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.

6. ഏത് കഷായമാണ് ഷാരോണിന് നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരവും ഗ്രീഷ്മ ഒരു സമയത്തും നല്‍കിയിട്ടില്ല. കഷായകുപ്പിയുടെ അടപ്പില്‍ അതിന്റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും ആക്രിക്ക് കൊടുത്തെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് കൊടുത്തത് എന്നൊക്കെയായിരുന്നു ഗ്രീഷ്മയുടെ മറുപടി.

മരണത്തിന് ശേഷം ഗ്രീഷ്മ പറഞ്ഞ കള്ളങ്ങളും കേസില്‍ വഴിത്തിരിവായി

7. ഷാരോണ്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നല്‍കിയതെന്നായിരുന്നു മരണശേഷം ഗ്രീഷ്മ പറഞ്ഞത്. ഷാരോണാണ് തന്നോട് സഹായം ചോദിച്ചതെന്നും പറഞ്ഞു.

8. ഷാരോണിനെ അപായപ്പെടുത്താന്‍ ഉള്ള എന്തെങ്കിലും ഉദ്ദ്യേശം ഉണ്ടായിരുന്നോ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് സുഹൃത്തായ റെജിന്‍ കൂടെയുണ്ടായിരുന്നില്ലേ, റെജിന്‍ കൂടെയുള്ളവര്‍ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു മറുപടി.

9. പുത്തന്‍കട ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നടുവേദനയ്ക്ക് കഷായം കുറിച്ച് നല്‍കിയെന്നും ഗ്രീഷ്മ പറഞ്ഞു. ഡോക്ടര്‍ ഇത് നിഷേധിച്ചതും കേസില്‍ പ്രധാനപ്പെട്ട ഒന്നായി മാറി.