ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുട്ടികളെ സ്കൂളിലേക്ക് അയക്കുവാനായി തങ്ങളുടെ ജോലി കാര്യത്തിൽ കള്ളം പറഞ്ഞ് മാതാപിതാക്കൾ. നിലവിൽ ‘ കീ വർക്കേഴ്സിന്റെ ‘ കുട്ടികളെ മാത്രമാണ് സ്കൂളിലേക്ക് അയക്കുവാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, യഥാർത്ഥമായി സ്കൂളിൽ വരുന്ന കുട്ടിയുടെ മാതാപിതാക്കൾ കീ വർക്കേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുന്നവരാണോ എന്ന് ചെക്ക് ചെയ്യുവാൻ സ്കൂൾ അധികൃതർ നിർബന്ധിക്കപ്പെടുകയാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ഇംഗ്ലണ്ടിൽ, രണ്ടായിരത്തോളം വരുന്ന സ്കൂളുകളിൽ 40 ശതമാനത്തോളം വിദ്യാർഥികളും ക്ലാസ്സുകളിൽ എത്തുന്നുണ്ട്. എന്നാൽ യഥാർഥമായ കീ വർക്കേഴ്സിന്റെ കുട്ടികൾക്ക് സ്കൂളുകളിൽ വരാൻ സാധിക്കുന്നില്ല. തന്മൂലം ഇത്തരം മാതാപിതാക്കൾക്ക് തങ്ങളുടെ ജോലി രാജിവയ്ക്കേണ്ട അവസ്ഥയിലേക്ക് എത്തുകയാണ്. എന്നാൽ കുറെയധികം മാതാപിതാക്കൾ കള്ളം പറഞ്ഞ് തങ്ങളുടെ മക്കളെ സ്കൂളിലേക്ക് അയക്കുന്നതായും അധികൃതർ കണ്ടെത്തി.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കുട്ടികളെ പരമാവധി വീടുകളിൽ തന്നെ നിർത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വർധിച്ചു വരുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി, സ്കൂളുകൾ മാതാപിതാക്കളുടെ ജോലി ചെക്ക് ചെയ്യുവാനായി നിർബന്ധിക്കപ്പെടുകയാണ്. എന്നാൽ ഗവൺമെന്റിന്റെ തീരുമാനത്തെ എല്ലാവരും മാനിക്കണമെന്ന അഭ്യർത്ഥന അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

യഥാർത്ഥമായി കഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയും കാണണമെന്നും, ജോലികാര്യത്തിൽ കള്ളം പറഞ്ഞ് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന പ്രവണത നിർത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കളോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.