ലണ്ടന്‍: പാര്‍ലമെന്റ് സീറ്റുകളിലേക്ക് മത്സരിക്കുന്ന സാഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായും തെരഞ്ഞെടുപ്പിന്റെ മറ്റു ആവശ്യങ്ങള്‍ക്കായും സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിക്കേണ്ടി വരുന്നതായി വെളിപ്പെടുത്തല്‍. ‘വൈ വി ഗെറ്റ് ദി റോംഗ് പൊളിറ്റിഷ്യന്‍’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പത്രപ്രവര്‍ത്തകനും സ്വതന്ത്ര എഴുത്തുകാരനുമായ ഇസബെല്‍ ഹാര്‍ഡ്മാനാണ് പുസ്തകത്തിന്റെ രചയിതാവ്. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലത്തില്‍ പര്യടനം നടത്താന്‍ പോലും സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നതായി ഇസബെല്‍ ഹാര്‍ഡ്മാന്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

ശരാശരി ഒരു സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സ്വന്തം പോക്കറ്റില്‍ നിന്ന് 11,118 പൗണ്ട് ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണ്ഡല പര്യടനം, ആളുകളെ കാണുന്നതിനും ഇതര ആവശ്യങ്ങള്‍ക്കുമായി നടത്തുന്ന യാത്രകള്‍ തുടങ്ങിയവയെല്ലാം സ്ഥാനാര്‍ത്ഥി സ്വന്തം പണം മുടക്കി ചെയ്യുന്ന ജോലികളാണ്. ശരാശരി 121,467 പൗണ്ടാണ് വിജയിച്ച കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ തവണ മുടക്കിയത്. ഇവരോട് തോറ്റ ലേബര്‍ സ്ഥാനാര്‍ത്ഥികളാകട്ടെ 18,701 പൗണ്ടും മുടക്കിയിട്ടുണ്ട്.

പൊതുപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുന്ന സമയത്ത് ഉണ്ടാക്കുന്ന സ്വകാര്യ പ്രശ്‌നങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. തിരക്കിട്ട പൊതുപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ദാമ്പത്യബന്ധങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകളും ഇതര കുടുംബ പ്രശ്‌നങ്ങളും അനുഭവിക്കുന്നതായി പുസ്തകം പറയുന്നു. ചിലരുടെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗിന് വരെ പോകേണ്ടതായി വരുന്നുവെന്നും ഹാര്‍ഡ്മാന്‍ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നാല്‍ ലോകത്തിലെ ഏറ്റവും ചെലവേറിയതും സമയം ആവശ്യമുള്ളതുമായി ഇന്റര്‍വ്യൂ പങ്കെടുക്കുകയെന്നതാണ്. അവസാനം വരെ ജോലി ലഭിക്കുമെന്ന് യാതൊരു ഗ്യാരണ്ടിയും ഇവിടെയില്ലെന്നും ഹാര്‍ഡ്മാന്‍ വ്യക്തമാക്കുന്നു.