ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് 70 യാത്രക്കാരെ ഇറക്കിവിട്ടു. കഴിഞ്ഞ ദിവസം രാത്രി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് 70 അംഗ സംഘത്തെ ഇറക്കിവിട്ടത്. ഹൈദരാബാദില്‍നിന്നു റായ്പൂരിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ഒരു സംഘം യാത്രക്കാര്‍ സീറ്റുകള്‍ പരസ്പരം വച്ചുമാറാനാരംഭിച്ചതാണ് പ്രശ്നങ്ങള്‍ക്കു വഴിവെച്ചത്.
ഇത് ശ്രദ്ധയില്‍പ്പെട്ട വിമാന ജീവനക്കാര്‍ യാത്രക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി വിടുകയുമായിരുന്നു. അതേസമയം എയര്‍ലൈന്‍സ് ജീവനക്കാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നാരോപിച്ച് യാത്രക്കാര്‍ ഹൈദരാബാദ് എയര്‍പോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. പിന്നീട് മറ്റൊരു വിമാനത്തില്‍ ഈ 70 പേരെയും റായ്പൂരിലെത്തിച്ചു.