പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ വധഭീഷണി മുഴക്കിയയാളെ പിടികൂടി. സത്യാനന്ദം(43) ആണ് അറസ്റ്റിലായത്.

‘ആരെങ്കിലും അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഞാന്‍ കൊല്ലാന്‍ തയ്യാര്‍’-എന്നായിരുന്നു ഇയാളുടെ വിവാദ പോസ്റ്റ് ഫേസ്ബുക്ക് പോസ്റ്റ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് സത്യാനന്ദം. ആര്യന്‍കുപ്പം സ്വദേശിയാണ് സത്യാനന്ദം. കോടതിയില്‍ ഹാജരാക്കിയ സത്യാനന്ദത്തെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഇയാളുടെ ഈ പോസ്റ്റിനെ കുറിച്ച് ഒരു കാര്‍ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സത്യാനന്ദത്തിന്റെ ഫേസ്ബുക്ക് ഐഡി ട്രേസ് ചെയ്തുകൊണ്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 505 (1), 505 (2) എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുക, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ദുരുദ്ദേശപരമായി ശത്രുതയും വിദ്വേഷവും പരത്താന്‍ ശ്രമിക്കുക എന്നിവയുള്‍പ്പെടുന്നതാണ് ഇയാള്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍.