ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വയോധികയുടെ മൃതശരീരം ആരോരുമറിയാതെ സ്വവസതിയിൽ കിടന്നത് രണ്ടു വർഷത്തോളം . ഷീല സെലിയോൻ എന്ന 58 കാരിയുടെ മൃതശരീരമാണ് 2 വർഷങ്ങൾക്ക് ശേഷം അവരുടെ ഭവനത്തിൽ നിന്ന് കണ്ടെത്തിയത്. അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ മൃതദേഹം കണ്ടെത്തുന്നതുവരെ ഹൗസിംഗ് അസോസിയേഷൻ വാടക കൈപ്പറ്റിയിരുന്നതായുള്ള വാർത്തകളും പുറത്തുവന്നു.

ഫ്ലാറ്റിലെ ലിവിങ് റൂമിൽ കണ്ടെത്തിയ അസ്ഥികൂടം ഷീലയുടെതാണെന്ന് തിരിച്ചറിഞ്ഞത് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ്. ഷീലയുടെ മരണത്തിൻറെ യഥാർത്ഥ കാരണം കണ്ടെത്തുക അസാധ്യമാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീര അവശിഷ്ടങ്ങളുടെ പഴക്കമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇവർക്ക് ഉദരസംബന്ധമായ ഗുരുതരമായ രോഗങ്ങൾ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

താമസക്കാരി മരിച്ച് രണ്ടുവർഷത്തോളം വിവരമറിയാൻ വൈകിയതിന് ഹൗസിംഗ് സൊസൈറ്റിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഷീലയെ കുറിച്ചുള്ള പല അന്വേഷണങ്ങളും ഹൗസിംഗ് സൊസൈറ്റികളിലും പോലീസിലും എത്തിയിരുന്നു . പക്ഷേ അവരെ കണ്ടെത്തിയതായുള്ള ചില മൊഴികളാണ് പോലീസിന്റെ തുടരന്വേഷണങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം. മക്കളിൽ നിന്ന് ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധജനങ്ങളുടെ ദുരവസ്ഥയ്ക്കുള്ള നേർക്കാഴ്ചയായ പ്രസ്തുത സംഭവം ആഗോളതലത്തിൽ വൻ വാർത്താപ്രാധാന്യമാണ് നേടിയത് .