ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മാസ്ക് വെച്ച് മുഖം മറയ്ക്കാതെ, സാമൂഹിക അകലം പാലിക്കാതെ സന്തോഷത്തോടെ ക്ലബിൽ നൃത്തം ചവിട്ടി ജനങ്ങൾ. സാധാരണ നിലയിലേക്കുള്ള തിരിച്ചുപോക്കിന്‌ ശുഭപ്രതീക്ഷ നൽകികൊണ്ട് ഏകദേശം 3000 ത്തോളം പേരാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി ലിവർപൂളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. ഗവൺമെന്റിന്റെ പൈലറ്റ് ഇവന്റിന്റെ ഭാഗമായാണ് പരിപാടി നടന്നത്. ലോക്ക്ഡൗണിന് ശേഷം ഇത് ആദ്യമായാണ് മാസ്ക് ഇല്ലാതെ ക്ലബ്ബിൽ ഒത്തുകൂടി ആഘോഷിക്കുന്നത്. ഇത് രാജ്യത്തിന്റെ വലിയൊരു നിമിഷമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഒപ്പം പ്രതിസന്ധിയ്ക്കിടയിലും ഇത് ഊർജം പകരുന്ന ഒന്നായി മാറിയെന്ന് പങ്കെടുത്തവർ അറിയിച്ചു. “കൊറോണ വൈറസ് വന്നതിന് ശേഷം ഈ ഒത്തുകൂടൽ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയതാണ്. എന്നാൽ ഇത് എനിക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നൽകി.” ഒരു വ്യക്തി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം വ്യവസായം തകർന്നടിഞ്ഞതായി ഇവന്റ് പ്രൊഡ്യൂസർ സാം ന്യൂസൺ പറഞ്ഞു. എന്നാൽ ഇത് തിരിച്ചുവരവിന്റെ പാതയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന ക്ലബ് ഇവന്റ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് ലിവർപൂൾ പബ്ലിക് ഹെൽത്ത് ഡയറക്ടർ മാറ്റ് ആഷ്ടൺ പറഞ്ഞു. “ലിവർപൂളിൽ ഇത് ഞങ്ങളുടെ സാമ്പത്തിക ഉൽപാദനത്തിന്റെ 40 ശതമാനത്തിലധികമാണ്. അതിനാൽ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇത് പ്രധാനമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ വീടിനകത്ത് കൂടിച്ചേർന്നാൽ കൊറോണ വൈറസ് സംക്രമണം വർദ്ധിക്കുമോയെന്ന് അറിയാൻ ശാസ്ത്രജ്ഞർ കൂടുതൽ വിവരങ്ങൾ പരിശോധിക്കും. ഇവന്റ്സ് റിസർച്ച് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസത്തെ പരിപാടി. ലിവർപൂളിന്റെ സെഫ്ടൺ പാർക്കിൽ നടക്കുന്ന എഫ്എ കപ്പ് ഫൈനലിലേക്കും ഞായറാഴ്ചത്തെ സംഗീതമേളയിലേയ്ക്കും കാണികൾ മടങ്ങിവരും. അതെ ഇത് ശുഭപ്രതീക്ഷ സമ്മാനിക്കുന്ന വാർത്തയാണ്.