ലണ്ടന്‍: ഇരയാക്കപ്പെടുന്നവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ആസിഡ് ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാന്‍ നിര്‍ദേശം. കത്തി പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം ആസിഡ് ആക്രമണങ്ങളെയും പരിഗണിക്കുന്ന ജുഡീഷ്യല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലായി. ഇരകള്‍ക്ക് കാര്യമായ പരിക്കേറ്റില്ലെങ്കില്‍ പോലും ആസിഡ് ആക്രമണം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കുന്നതാണ് പുതിയ നിര്‍ദേശം.

ആസിഡ് ആക്രമണത്തിന് കടുത്ത ശിക്ഷ നല്‍കണമെന്ന നിര്‍ദേശത്തിന് വലിയ തോതിലുള്ള പൊതുപിന്തുണ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് ലഭിച്ചതായി ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സ്, ആലിസണ്‍ സോണ്ടേഴ്‌സ് പറഞ്ഞു. ആസിഡ് കാരണമില്ലാതെ കൈവശം കൊണ്ടുനടക്കുന്നതു പോലും കുറ്റകരമാണ്. കത്തി, സ്‌ക്രൂ ഡ്രൈവര്‍ മുതലായവ കൊണ്ടു നടക്കുന്നതിനു തുല്യമായി ഇത് പരിഗണിക്കാനാണ് നിര്‍ദേശം.

അടുത്തിടെ ഉണ്ടായ നിരവധി ആസിഡ് ആക്രമണങ്ങള്‍ക്കു ശേഷം ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ലണ്ടനിലുണ്ടായ ആസിഡ് ആക്രമണങ്ങള്‍ ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ മറ്റു പ്രദേശങ്ങളിലും ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു.2014 മാര്‍ച്ചിനും 2015 മാര്‍ച്ചിനുമിടയില്‍ ലണ്ടനിലുണ്ടായത് 186 ആക്രമണങ്ങളാണെങ്കില്‍ 2016-17 കാലയളവില്‍ ഇത് 397 ആയി ഉയര്‍ന്നതായാണ് ഔദ്യോഗിക കണക്കുകള്‍.