പുലിറ്റ്സര്‍ ജേതാവും പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് മരണമെന്ന് അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഡാനിഷ് സിദ്ദീഖി.

ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ സിദ്ദീഖി ജാമിഅയില്‍ തന്നെ മാധ്യമപഠനത്തിന് ചേര്‍ന്നു. ടെലിവിഷന്‍ ന്യൂസ് കറസ്പോണ്ടന്റ് ആയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്.

2010ല്‍ റോയിട്ടേഴ്സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേണ്‍ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. 2016-17 മൊസൂള്‍ യുദ്ധം, 2015ലെ നേപ്പാള്‍ ഭൂകമ്പം, രോഹിന്‍ഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ഡല്‍ഹി കലാപം, കോവിഡ് മഹാമാരി എന്നിവയുടെ നേര്‍ച്ചിത്രങ്ങള്‍ സിദ്ദീഖി പുറംലോകത്തെത്തിച്ചു.

2018ലാണ് അദ്നാന്‍ ആബിദിക്കൊപ്പം പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പകര്‍ത്തിയതിനായിരുന്നു പുരസ്‌കാരം. ഡല്‍ഹി കലാപത്തിനിടെ ഇദ്ദേഹം പകര്‍ത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തെരഞ്ഞെടുത്തിട്ടുണ്ട്. റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയാണ്.