കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ വീട്ടില്‍ മോഷണം നടത്തിയ വീട്ടുവേലക്കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ രേഖകളും കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളും ഇയാള്‍ മോഷ്ടിച്ചെന്നാണ് സംശയിക്കുന്നത്. മുംബൈയിലെ നേപ്പിയന്‍ സീ റോഡിലുള്ള വില്ല ഓര്‍ബെന്ന പീയുഷ് ഗോയലിന്റെ വീട്ടിലെ വേലക്കാരനായിരുന്ന വിഷ്ണുകുമാര്‍ ശര്‍മ്മ(28) ആണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ മോഷണം, ഐടി ആക്ടിന്റെ പ്രധാനപ്പെട്ട സെക്ഷനുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വീട്ടിലെ ചില വെള്ളി ആഭരണങ്ങളും പിച്ചള ഉപകരണങ്ങളും നഷ്ടപ്പെട്ടതായി കഴിഞ്ഞമാസം ഗോയലിന്റെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയിരുന്നു. സെപ്തംബര്‍ 16നും 18നും ഇടയിലാണ് മോഷണം നടന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിശ്വകര്‍മ്മയാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ ഗാംദേവി പോലീസ് കേസെടുത്തു. ഇയാള്‍ ഡല്‍ഹിയിലാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് മോഷണ വസ്തുക്കളില്‍ ചിലത് കണ്ടെത്തുകയും ചെയ്തു.

ചില രഹസ്യസ്വഭാവമുള്ള രേഖകള്‍ ഗോയലിന്റെ കമ്പ്യൂട്ടറില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായും ഫയലുകളില്‍ നിന്നും രേഖകള്‍ മോഷ്ടിക്കപ്പെട്ടതായും പോലീസ് സംശയിച്ചു. ഇതെതുടര്‍ന്നാണ് വിശ്വകര്‍മ്മയുടെ ഫോണ്‍ പരിശോധിച്ചത്. കൂടുതല്‍ പരിശോധനയില്‍ ഇയാള്‍ ആര്‍ക്കോ ചില മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും ഫോണില്‍ നിന്നും ചില രേഖകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇതോടെ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന പോലീസിന്റെ സംശയം ബലപ്പെട്ടു. നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ തിരിച്ചെടുക്കാനും ഇയാള്‍ ആര്‍ക്കാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്താനും പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.

ഇയാള്‍ ആരൊക്കെയായി ബന്ധപ്പെട്ടിരുന്നുവെന്ന് മനസിലാക്കാന്‍ കോള്‍ ഹിസ്റ്ററിയും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പീയുഷ് ഗോയലിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഇയാള്‍ വീട്ടുകാരുടെ വിശ്വാസ്യത നേടിയിരുന്നു.