ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ജനുവരിയിൽ മൂന്നാം ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ വിദ്യാർത്ഥികൾ ഓൺലൈൻ പഠന മാർഗങ്ങളിൽ കൂടിയാണ് അധ്യയനം തുടരുന്നത്. പഠനോപകരണങ്ങളുടെയും മെച്ചപ്പെട്ട ഇൻറർനെറ്റിൻെറയും അഭാവം മൂലം പല കുട്ടികളുടെയും പഠനം താളംതെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ലോക്ക്ഡൗണിലൂടെ നഷ്ടമായ ക്ലാസ്സുകൾക്ക് പകരം സമ്മർ സ്കൂളിലൂടെ വിദ്യാർഥികൾക്ക് ക്ലാസ്സുകൾ നൽകാനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്. പഠനത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സമ്മർ ക്ലാസുകൾ നൽകുന്നതിന് എങ്ങനെ സാമ്പത്തിക സഹായം നൽകാൻ പറ്റും എന്നതിനെ കുറിച്ച് ഗവൺമെൻറ് ഉചിതമായ തീരുമാനം എടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

കഴിഞ്ഞ വേനൽ കാലത്ത് ഹാരിസ് അക്കാദമി സ്കൂളുകൾ നടപ്പിലാക്കിയ അർദ്ധദിന ക്ലാസ്സുകളുടെ മാതൃക മറ്റുള്ള സ്ഥലങ്ങളിലും നടപ്പിലാക്കാൻ പറ്റുമോ എന്നതിൻറെ സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്. ലണ്ടനിലെ 48 സ്കൂളുകളുടെ ട്രസ്റ്റായ ഹാരിസ് ഫെഡറേഷൻ വളരെ വിജയകരമായി സമ്മർ സ്കൂൾ കഴിഞ്ഞ വർഷം നടപ്പിലാക്കിയിരുന്നു. അതേസമയം വേനൽക്കാലത്ത് അധ്യാപകർക്ക് ജോലി എടുക്കേണ്ടി വരുന്ന സാഹചര്യത്തെ അധ്യാപക യൂണിയനുകൾ എതിർക്കാനുള്ള സാധ്യത പദ്ധതിയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചേക്കാം.