ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തുർക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നത് അതാതു രാജ്യങ്ങളിൽ വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തുർക്കിയിലേയ്ക്ക് അയച്ച പ്ലാസ്റ്റിക് മാലിന്യം റോഡുകളിലും വയലുകളിലും ജലപാതകളിലും ചിതറിക്കിടക്കുന്നത് ഗ്രീൻപീസ് പ്രവർത്തകർ കണ്ടെത്തി. പുനരുപയോഗത്തിനെന്ന പേരിൽ കയറ്റി അയക്കുന്ന പ്ലാസ്റ്റിക്കിൻെറ നല്ലൊരു ശതമാനവും പുനരുപയോഗ സാധ്യതയില്ലാത്തതാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ.

കോവിഡ് 19 ആൻറിജൻ പരിശോധനയ്ക്കുള്ള പാക്കേജിങ് യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ബാഗുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയതാണ് ഗ്രീൻപീസിൻെറ റിപ്പോർട്ടിലുള്ളത് . 2020 യുകെയുടെ പ്ലാസ്റ്റിക് മാലിന്യ കയറ്റുമതിയുടെ 40 ശതമാനം അതായത് 2,10,000 ടൺ തുർക്കിയിലേയ്ക്കാണ് കയറ്റി അയച്ചത് . യൂറോപ്പിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രമായി തുർക്കി മാറുകയാണെന്ന് ഗ്രീൻപീസിൻെറ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി . 3000 കിലോമീറ്റർ അകലെയുള്ള യുകെയിലെ സൂപ്പർമാർക്കറ്റുകളിലെ പ്ലാസ്റ്റിക് മാലിന്യം തുർക്കിയിലെ തെരുവുകളിൽ കത്തിക്കുന്നത് അതിഭീകരമാണെന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിൻെറ മുന്നണിപ്പോരാളിയും ഗ്രീൻപീസ്, യുകെ പ്രവർത്തകയുമായ നീന സച്ചരങ്ക പറഞ്ഞു .അമേരിക്കയ്ക്ക് തൊട്ടുപിന്നിലായി ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടൻ.