ഒമ്പത് വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം നേരിടുന്ന വൈദികനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെയാണ് വൈദിക പദവിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

പോലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിയായ ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെതിരെ വടക്കേക്കര പോലീസാണ് കേസെടുത്തത്. പീഡനത്തിന് ഇരയായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ മാനേജരാണ് വൈദികന്‍. ഒരുമാസം മുമ്പാണ് വൈദികന്റെ പീഡനത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പരാതി ഉന്നയിച്ചത്. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തി. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ സമയത്ത് പീഡിപ്പിച്ചെന്നാണ് പരാതി.

വൈദികന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി അറിയിച്ചപ്പോള്‍ അധ്യാപിക വീട്ടുകാരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി ബോധ്യപ്പെട്ടത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കുട്ടികള്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ വൈദികന്‍ മുങ്ങിയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.