സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ ചുമത്തി. ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.എം. ജോര്‍ജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജോര്‍ജിന്റെ വീട്ടില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. ഇവരോടപ്പെ പെണ്‍കുട്ടിയും ഇയാളുടെ വീട്ടിലെത്താറുണ്ട്.

മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ തന്നെ ജോര്‍ജ് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പൊലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ്.

ഏതാണ്ട് ഒന്നര വര്‍ഷമായി ജോര്‍ജ് പീഡനം തുടരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു. നിലവില്‍ വയനാട് ഡി.സി.സി അംഗമാണ് ഒ.എം. ജോര്‍ജ്.