ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ ആഴ്ച ലങ്കാഷെയറിൽ കാണാതായ കാറ്റി കെൻയോണിയുടേത്‌ എന്ന് വിശ്വസിക്കുന്ന മൃതശരീരം പോലീസ് കണ്ടെത്തി. ഏപ്രിൽ 22 വെള്ളിയാഴ്ച ബേൺലിയിൽ വച്ച് 33-കാരൻ കാറ്റി ഒരു സിൽവർ ഫോർ ട്രാൻസിറ്റ് വാൻ ഓടിച്ച് പോകുന്നത് കണ്ടിരുന്നു. ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ തിരച്ചിൽ പോലീസ് നടത്തിയത്. അതേസമയം യുവതിയുടെ മുൻകാമുകനായ ആൻഡ്രൂ ബർഫീൽഡിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. യുവതി എവിടെയായിരിക്കും എന്നതിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് കാറ്റിയുടേത് എന്ന് കരുതപ്പെടുന്ന മൃതശരീരം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി ഫോറസ്റ്റ് ഓഫ് ബൗലാൻഡിലെ പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് പോലീസിന് മൃതശരീരം ലഭിച്ചത്. യുവതിയുടെ മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തും. വിപുലമായ പോലീസ് അന്വേഷണങ്ങൾക്കും നിരവധി ദിവസത്തെ തിരച്ചിലിനും ശേഷമാണ് കാറ്റി കെനിയൻെറ എന്ന് കരുതുന്ന മൃതശരീരം കണ്ടെത്തിയതെന്നും അവരുടെ മരണം കുടുംബാംഗങ്ങൾക്ക് ഇനിയും വിശ്വസിക്കാൻ സാധിച്ചിട്ടില്ല എന്നും ലങ്കാഷെയർ ഫോഴ്‌സ് മേജർ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് മേധാവി ഡെറ്റ് സപ്റ്റ് ഗാരി ബ്രൂക്‌സ് പറഞ്ഞു. ഈ സമയത്ത് കാറ്റിയുടെ കുടുംബാംഗങ്ങളെ തങ്ങൾ പിന്തുണയ്ക്കുമെന്നും സങ്കീർണവും വൈകാരികവുമായ ഈ തിരച്ചിലിനിടെ തങ്ങൾക്ക് എല്ലാവിധ സഹായവും നൽകിയ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അന്വേഷണത്തിൽ പങ്കാളികളായ ഏജൻസികൾക്കും എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും താൻ നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.