ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തികച്ചും മോശമായ തരത്തിലുള്ള സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് 7 പോലീസ് ഓഫീസർമാർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഓക്സ്ഫോർഡ്ഷെയർ സിവിൽ ന്യൂക്ലിയർ കോൺസ്റ്റബുലറിയിൽ ജോലി ചെയ്യുന്ന അഞ്ചു ഓഫീസർമാർക്കെതിരെയും, ഇവിടെ നിന്നും സ്ഥലം മാറി തെക്ക്- പടിഞ്ഞാറൻ ഫോഴ്സിലേക്ക് മാറിയ ഒരു ഉദ്യോഗസ്ഥനെതിരെയും, ഒരു മുൻ ഓഫീസർക്ക് എതിരെയുമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിവേചനപരവും അപകീർത്തികരവും അശ്ലീലവുമായ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ഈ ഉദ്യോഗസ്ഥർ പ്രചരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് പോലീസ് വാച്ച്ഡോഗ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേഷൻസ് ആക്ട് പ്രകാരം വളരെ മോശമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് സംബന്ധിച്ച് ഏഴുപേർക്കെതിരെയും അന്വേഷണം നടത്തുകയാണെന്ന് അന്വേഷണ ചുമതലയുള്ള ഇൻഡിപെൻഡന്റ് ഓഫീസർ ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) അറിയിച്ചു.


നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും മുൻ ഉദ്യോഗസ്ഥനുമെതിരായ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതും ആശങ്കാജനകവുമാണെന്ന് ഐഒപിസി റീജിയണൽ ഡയറക്ടർ കാതറിൻ ബേറ്റ്‌സ് പറഞ്ഞു. ഓരോ ഉദ്യോഗസ്ഥന്റെയും പങ്ക് അന്വേഷണണത്തിന്റെ അവസാനം വ്യക്തമാകുമെന്നും, ഇതോടൊപ്പം തന്നെ കേസ് ക്രൗൺ പ്രോസിക്യൂഷൻ സേവനത്തിലേക്ക് റഫർ ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി . ഇത്തരത്തിൽ മോശം പെരുമാറ്റം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പുതിയ അഴിമതി വിരുദ്ധ യൂണിറ്റിന് പദ്ധതിയിടുന്നതായി മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ സർ മാർക്ക് റൗളി പ്രഖ്യാപിച്ചു.