ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം അനുഷ്ക അഭിനയിക്കുന്ന അടുത്ത ചിത്രമാണ് ഭാഗ്മതി. സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. പൊള്ളാച്ചിയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ സിനിമയിൽ അനുഷ്ക ഉപയോഗിക്കുന്ന കാരവൻ പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ട്.

അനുഷ്കയെ കൊണ്ടുവരുന്നതിനായി ഹോട്ടലിലേക്ക് പോകുന്ന വഴിയാണ് കാരവാൻ പൊലീസ് തടഞ്ഞത്. വാഹനത്തിന്റെ വിവരങ്ങള്‍ ചോദിച്ചപ്പോൾ ഡ്രൈവറുടെ കയ്യിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. മതിയായ രേഖകളില്ലാത്തതിനാൽ കാരവൻ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പ്രൊഡക്ഷന്‍ ടീം പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

കാരവാൻ ഇല്ലാത്തതിനാൽ മറ്റൊരു കാറിലാണ് അനുഷ്ക ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ജയറാം, ആശ ശരത് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

അനുഷ്ക വാർത്തകളിൽ നിറയുന്നത് മറ്റൊരു ഗംഭീര ചിത്രത്തിന്റെ പേരിലാണ്. തെലുങ്കു സിനിമയിലെ ഇതിഹാസം ദസരി നാരായണ റാവു തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യേണ്ടത് അനുഷ്കയായിരിക്കണം എന്നതായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം.

ഇതു സംബന്ധിച്ച് അനുഷ്കയോട് ഉടൻ സംസാരിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തെലുങ്കിൽ 150 ചിത്രങ്ങളിലധികം സംവിധാനം ചെയ്ത, അമ്പതിലധികം ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന ദസരി നാരായണ റാവുവിന്റെ സുവർണ്ണകാലം അവസാനിച്ചുവെന്ന് പലരും പറഞ്ഞു പരത്തിയപ്പോഴാണ് പൂർവാധികം ശക്തിയോടെ അദ്ദേഹം തിരിച്ചുവരവിനൊരുങ്ങിയത്. മരണം രംഗബോധമില്ലാത്ത കോമാളിയായെത്തിയെങ്കിലും അദ്ദേഹത്തിന്റെ അവസാന സ്വപ്നം സഫലമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നാണ് അദ്ദേഹത്തിനോടടുപ്പമുള്ളവർ സൂചിപ്പിക്കുന്നത്.