മലയാളം യുകെ ന്യൂസ് ബ്യുറോ

ബ്രിട്ടൻ രാജകുടുംബത്തിലെ ഓരോ വ്യക്തിയെയും ഉൾക്കൊള്ളുന്ന സർവേ റിപ്പോർട്ടുകൾ പുറത്തുവന്നു. സസ്സെക്സിലെ ഡ്യൂക്ക് ആയിരിക്കുന്ന ഹാരി രാജകുമാരനും, ഭാര്യ മേഘനുമെതിരെ ജനരോക്ഷം. തങ്ങളുടെ വിൻസാർ കാസ്റ്റലിലെ ഫ്രോഗ്‌മോർ കോട്ടേജിന്റെ പുനരുദ്ധാരണത്തിന് 2.4 ബില്യൻ പൗണ്ട് ചെലവാക്കിയതിനാണ് ജനങ്ങളിൽ അതൃപ്തി. 57% ജനങ്ങളും തങ്ങളുടെ നികുതി ഉപയോഗിച്ച് പുനരുദ്ധാരണം നടത്തിയതിനെതിരെ ശക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 75% വ്യക്തികളും കുറച്ചുകൂടി കുറഞ്ഞ ചിലവിൽ പുനരുദ്ധാരണം നടത്താമായിരുന്നു എന്ന അഭിപ്രായവും രേഖപ്പെടുത്തി.

ഡെയിലി മെയിൽ നടത്തിയ സർവേയിൽ കേംബ്രിഡ്ജിലെ ഡ്യൂക്ക് ആയിരിക്കുന്ന വില്യമിനോടും കാതറിനോടും ആണ് ജനതാൽപര്യം എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ വളർച്ച അവർ ജനങ്ങളിൽ നിന്നും മറച്ചു വയ്ക്കുന്നില്ല. എന്നാൽ ഹാരിയും മേഘനും തങ്ങളുടെ മകൻ ആർച്ചിയെ സംബന്ധിക്കുന്ന ഒരു വിവരങ്ങളും മാധ്യമങ്ങൾക്ക് നൽകാറില്ല. 74 ശതമാനം പേരും വില്യമും കാതറിനും ഈ വിഷയം കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കുന്നു. എന്നാൽ പത്ത് ശതമാനം പേർ മാത്രമാണ് ഹാരിയെ പിന്തുണയ്ക്കുന്നത്.

എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവുമധികം രഹസ്യ സ്വഭാവം ഉള്ളത് മേഘനാണെന്നു സർവേ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കേംബ്രിഡ്ജിലെ ഡച്ചസ് ആയിരിക്കുന്ന കാതറിൻ ആണ് ഏറ്റവും കൂടുതൽ തുറന്ന മനോഭാവം സ്വീകരിക്കുന്നത്. ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ രാജകുടുംബാംഗത്തെ തിരഞ്ഞെടുത്തതിൽ, എലിസബത്ത് രാജ്ഞിക്ക് ശേഷം രണ്ടാമത് ഹാരിയും, മൂന്നാമത് വില്യമും ആണ്. നാലാം സ്ഥാനം കാതറിനും, അഞ്ചാം സ്ഥാനം മേഘനുമാണ്.

എന്നാൽ ഹാരിയുടെയും മേഘന്റെയും രഹസ്യ സ്വഭാവത്തെ ജനങ്ങൾ അംഗീകരിച്ചു തുടങ്ങിയതായി ചിലർ അഭിപ്രായപ്പെട്ടു . തങ്ങളുടെ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുവാൻ രാജകുടുംബാംഗങ്ങൾക്ക് അവകാശമുണ്ടെന്നും ചിലർ പ്രതികരിച്ചു. 71 ശതമാനം ജനങ്ങളും ഇന്നും രാജകുടുംബത്തിനോട് കൂറ് പുലർത്തുന്നവരാണ്.