സമൂഹമാധ്യമങ്ങൾ വഴി പാക് എം.എൽ.എ സാനിയ ആഷിഖിന്റെ പേരിൽ അശ്ലീല വീഡിയ പ്രചരിപ്പിച്ച സംഭവത്തിൽ ലാഹോറിൽ ഒരാൾ അറസ്റ്റിൽ. ഒക്ടോബര്‍ 26-നാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ തക്‌സിലയിലെ എം.എല്‍.എയും പി.എം.എല്‍.എന്‍. നേതാവുമായ സാനിയ ആഷിഖ് തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്.

സോഷ്യൽ മീഡിയയിൽ തന്റേതെന്ന തരത്തിൽ ഒരു അശ്ലീല വിഡിയോ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ വിഡിയോയിലുള്ള സ്ത്രീ താനല്ലെന്നും തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് എം.എൽ.എ പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമാണോ അല്ലയോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ സാനിയക്ക് വധഭീഷണി അറിയിച്ചുള്ള ഫോൺ കോളുകൾ എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.