ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രീൻ പ്രൊഡക്ഷന്റെ ഭാഗമായുള്ള ആധുനികവൽക്കരണം നടപ്പിലാക്കിയതോടെ ഇന്ത്യൻ കമ്പനിയായ ടാറ്റാ സ്റ്റീലിൽ 3000 പേർക്ക് ജോലി നഷ്ടപ്പെടും. ജോലി നഷ്ടപ്പെടുന്നവരിൽ മലയാളികളോ മറ്റ് ഇന്ത്യൻ വംശജരോ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ.

പോർട്ട് ടാൽ ബോട്ടിലെ ടാറ്റാ സ്റ്റീൽ പ്ലാൻറ് ആധുനികവൽക്കരണത്തിനായി 500 മില്യൻ പൗണ്ട് ആണ് സർക്കാർ ധനസഹായമായി ടാറ്റാ സ്റ്റീലിന് നൽകിയത്. തൊഴിലാളികളുടെ ജോലിക്ക് ഉറപ്പു നൽകാതെ ഇത്രയും തുക ആധുനിക വത്കരണത്തിനായി മുടക്കിയതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നാൾഡ് ശക്തമായ ഭാഷയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

3000 പേരുടെ തൊഴിൽ നഷ്ടപ്പെടുന്നതു കൂടാതെ ഒരൊറ്റ ഫാക്ടറിയെ ആശ്രയിക്കുന്ന പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് തീരുമാനം കടുത്ത തിരിച്ചടിയാണ്. പുനരുപയോഗിക്കുന്ന സ്കാർപ്പിൽ നിന്ന് സ്റ്റീൽ നിർമ്മിക്കുന്നതിലേയ്ക്ക് കമ്പനി മാറുമ്പോൾ പോർട്ട് ടാൽബോട്ടിലെ പരമ്പരാഗത ചൂളകൾ അടച്ചുപൂട്ടപ്പെടും. ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിനെതിരെ വിവിധ യൂണിയനുകളിൽ നിന്ന് ശക്തമായ പ്രതിഷേധവും പണിമുടക്കും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അസംസ്കൃത വസ്തുക്കളിൽ നിന്ന് ഉരുക്ക് നിർമ്മിക്കാൻ കഴിയാത്ത ഏക ജി20 രാജ്യമായി യുകെ മാറും