ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മൃഗാശുപത്രികളിൽ നിരവധി നായകൾ ഒരേ രോഗലക്ഷണത്തോടെ എത്തിയതിനെ തുടർന്ന്, പുതിയ തരത്തിലുള്ള രോഗം നായകൾക്കിടയിൽ പടരുന്നതായി കണ്ടെത്തൽ.അമിത തോതിലുള്ള വയറിളക്കം, ശരീരതാപനിലയിലുള്ള വർദ്ധന, ക്ഷീണം എന്നിവ കണ്ടതിനെ തുടർന്നാണ് തന്റെ നായയെ മൃഗാശുപത്രിയിൽ എത്തിച്ചതെന്ന് ഉടമ ജിസൽ ആൺഡൽ വ്യക്തമാക്കി. പിന്നീട് നായയ്ക്ക് കുറഞ്ഞ തോതിലുള്ള ബ്ലഡ് ഷുഗർ ലെവലും, കുറഞ്ഞ ബ്ലഡ് പ്രഷറുമെല്ലാം കാണിച്ചതായി മൃഗാശുപത്രി അധികൃതർ പറഞ്ഞു . നായയ്ക്ക് ഐസിയു ട്രീറ്റ് മെന്റ് ലഭിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങളും മറ്റും കുറയുകയും, എഴുന്നേറ്റ് നടക്കാൻ പറ്റുന്ന സാഹചര്യത്തിൽ എത്തുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടയിൽ നായ രക്ഷപ്പെടാനുള്ള സാഹചര്യം 50 മുതൽ 70 ശതമാനം വരെ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വെറ്റിനറി ഡോക്ടർമാർ വ്യക്തമാക്കി.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇതേ രോഗലക്ഷണങ്ങളോട് കൂടി മറ്റ് നാല് നായകൾ കൂടി മൃഗാശുപത്രിയിൽ എത്തിയതായി ഡോക്ടർമാർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ പുതിയ തരത്തിലുള്ള രോഗം നായകൾക്കിടയിൽ പടരുന്നതായാണ് വെറ്റിനറി ഡോക്ടർമാർ സംശയിക്കുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെയും വ്യക്തമല്ല. അതിനാൽ തന്നെ വളർത്തുന്ന നായ്ക്കളെ വീടിനു പുറത്തേക്ക് ഇറക്കരുത് എന്ന നിർദ്ദേശമാണ് ഡോക്ടർമാർ നൽകുന്നത്. ഇത്തരത്തിൽ കൂടുതൽ നായ്ക്കൾ എത്തുകയാണെങ്കിൽ, ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തതകൾ വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നായ ഉടമകൾ തങ്ങളുടെ വളർത്തു നായകളുടെ ആരോഗ്യ അവസ്ഥ സംബന്ധിച്ച് കൂടുതൽ ബോധവാന്മാർ ആയിരിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.