അഫ്ഗാനില്‍ അധികാരം പിടിച്ചതോടെ താലിബാനില്‍ അധികാര തര്‍ക്കം രൂക്ഷമായി. പരസ്പരമുണ്ടായ ഏറ്റുമുട്ടലില്‍ താലിബാന്‍ സഹ സ്ഥാപകനും പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്നയാളുമായ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.

പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമല്ല. ബരാദര്‍ ഇപ്പോള്‍ പാകിസ്ഥാനില്‍ ചികിത്സയിലാണ്. താലിബാനിലെ ഏറ്റവും ക്രൂരന്മാരെന്ന കുപ്രസിദ്ധിയുള്ള ഹഖാനി നെറ്റ്വര്‍ക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീല്‍ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്.

അധിക്കാരത്തെച്ചൊല്ലിയാണ് ഇവര്‍ ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പുതുതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ പ്രതിരോധ മന്ത്രി സ്ഥാനത്തിനൊപ്പം മറ്റ് പ്രധാന പദവികളും ഹഖാനി നെറ്റ്വര്‍ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നല്‍കാന്‍ ബരാദറും ഒപ്പമുള്ളവരും തയ്യാറായില്ല. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയതെന്നാണ് സൂചന.

അഫ്ഗാന്റെ അധികാരം താലിബാന്‍ പിടിച്ചെടുത്ത് മൂന്നാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം നടന്നിരുന്നില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാന്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നിതിനു പിന്നില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആര്‍ക്ക് എന്ന കാര്യത്തിലുള്ള തര്‍ക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്ഥാന്റെ ഇടപെടലാണ് താലിബാന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള അധികാര വടംവലിക്കും ഏറ്റുമുട്ടലിനും കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹഖാനി വിഭാഗവുമായി പാകിസ്ഥാന്‍ നല്ല ബന്ധത്തിലാണ്. അതിനാല്‍ തന്നെ സര്‍ക്കാരിലെ പ്രധാന സ്ഥാനങ്ങള്‍ ഹഖാനി വിഭാഗത്തിന് കിട്ടണമെന്ന് പാകിസ്ഥാന്‍ താല്‍പര്യപ്പെടുന്നു. ഇതിലൂടെ അഫ്ഗാനില്‍ തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കാനും ഹഖാനി വിഭാഗത്തെ കാശ്മീര്‍ പ്രശ്‌നത്തിലുള്‍പ്പടെ ഇന്ത്യക്കെതിരെ ഇടപെടീക്കാം എന്നുമാണ് പാകിസ്ഥാന്റെ കണക്കുകൂട്ടല്‍.

പാകിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയുമായി സഹകരിച്ച് ഹഖാനികള്‍ ഇന്ത്യയ്ക്കെതിരെ അഫ്ഗാന്‍ മണ്ണില്‍ മുന്‍പ് ഭീകരാക്രമണം നടത്തിയിട്ടുണ്ട്. 2008 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച് 58 പേരുടെ മരണത്തിനിടയായ സംഭവത്തിനു പിന്നില്‍ ഹഖാനികളാണ്.

2007 ല്‍ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതും ഹഖാനി നെറ്റ്വര്‍ക്കാണ്. കാര്‍ബോംബ് സ്ഫോടനങ്ങള്‍, വലിയ നാശം വിതയ്ക്കുന്ന ചാവേര്‍ ആക്രമണങ്ങള്‍ ഇവയെല്ലാം ഇന്ത്യയ്ക്കെതിരെ ഹഖാനി ഭീകരര്‍ നടത്തിയിട്ടുണ്ട്.

അതേസമയം ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പാക് അതേസമയം, ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പാക് ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് മേധാവി ഫൈസ് ഹമീദ് ഇസ്ലാമാബാദില്‍ നിന്നുള്ള ഉന്നത സംഘവുമായി കാബൂളിലെത്തിയതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ ക്ഷണപ്രകാരമാണ് ഹമീദ് കാബൂളിലെത്തിയതെന്നാണ് വിവരം.

ഹഖാനിയുടെ അധികാരം ഉറപ്പിക്കാന്‍ വേണ്ടിയാണ് പാകിസ്താനില്‍ നിന്ന് ഫൈസ് ഹമീദ് എത്തിയതെന്നാണ് മുന്‍ അഫ്ഗാന്‍ വനിതാ എംപിയായ മറിയം സൊലൈമാന്‍ ഖില്‍ ട്വീറ്റ് ചെയ്തു.