ബിനോയ് എം. ജെ.

അസ്ഥിത്വവാദം(Existentialism) വെറുമൊരു തത്വചിന്ത അല്ല മറിച്ച് അത് നമ്മുടെ തന്നെ തത്വചിന്ത വളർത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കുന്ന ചിന്താപദ്ധതിയാണ്. സാധാരണയായി കൗമാരപ്രായം ആകുമ്പോഴേക്കും ഒരു കുട്ടി സ്വന്തം തത്വചിന്ത ഉപേക്ഷിക്കുകയും സമൂഹത്തിൻറെ തത്വചിന്ത സ്വീകരിക്കുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്. ഇതിനെ സാമൂഹ്യവൽക്കരണം(socialisation) എന്ന് വിളിക്കുന്നു . ഇത് സാധ്യമാകുന്നത് അനുകരണത്തിലൂടെയും ആണ് . ഇപ്രകാരം സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ഏതാണ്ട് ഒരേ മനോഭാവവും ഒരേ ഇഷ്ടാനിഷ്ടങ്ങളും ഒരേ ചിന്താരീതികളും ആണുള്ളത്. വ്യത്യസ്തനായ ഒരാളെ സമൂഹം തിരസ്കരിക്കുന്നു. ഇതിനെ സാമൂഹിക ബഹിഷ്കരണം (social boycott) എന്ന് വിളിക്കുന്നു . ഇപ്രകാരം സമൂഹം വ്യക്തികളെ അതിന്റെ അടിമകളാക്കി കൊണ്ടുപോകുന്നു .

ഈ അടിമത്തത്തിൽ നിന്ന് മോചനം നേടുവാൻ അസ്ഥിത്വവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു . സമൂഹത്തിന്റെ വെറും അടിമ ആകാതെ അതിന്റെ യജമാനൻ ആവാനുള്ള മാർഗ്ഗം അസ്ഥിത്വവാദം നമ്മെ പഠിപ്പിക്കുന്നു. ഒരിക്കലും സ്വന്തം തത്വചിന്ത ഉപേക്ഷിച്ച് സമൂഹത്തിൻറെ തത്വചിന്ത സ്വീകരിക്കരുതെന്ന് അസ്ഥിത്വവാദം നമ്മോട് ആവശ്യപ്പെടുന്നു . സ്വന്തം രീതികൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ രീതികൾ സ്വീകരിക്കുമ്പോൾ നമ്മുടെ ഉള്ളിലുള്ള സത്ത അടിച്ചമർത്തപ്പെടുന്നു. ഇതിൽനിന്ന് ടെൻഷൻ അഥവാ സ്ട്രസ് ഉത്ഭവിക്കുന്നു. സ്ട്രസ് ഇല്ലാത്തവർ ആധുനിക ലോകത്തിൽ വളരെ വിരളമാണ്.

അനുകരണത്തിലൂടെ സമൂഹത്തിന്റെ പിന്നാലെ പോവുമ്പോൾ നമുക്ക് അറിഞ്ഞു കൂടാത്ത എന്തിനെയോ ആണ് നാം പിന്തുടരുന്നത്. ഇവിടെ അജ്ഞത നമ്മുടെ മുഖമുദ്രയാകുന്നു .അഥവാ എന്തെങ്കിലും നാമറിയുന്നുണ്ടെങ്കിൽ ,അവ ആരിൽനിന്നൊക്കെയോ കടം വാങ്ങിയത് ആയിരിക്കും . നമ്മുടേതായ വിജ്ഞാനം അടിച്ചമർത്തപ്പെടുന്നു . നമ്മുടെ സർഗ്ഗശേഷി നിഷ്ക്രിയമാകുന്നു. എന്നാൽ സ്വന്തം സത്തയെ അടിച്ചമർത്താതെ അതിനെ സർവ്വാത്മനാ സ്വീകരിക്കുന്നയാൾ ഉള്ളിലുള്ള പ്രതിഭയെ വളർത്തിക്കൊണ്ടു വരുന്നു. അത് കാലാകാലങ്ങളിൽ പുഷ്പിച്ച് ഉത്തമമായ ആശയങ്ങളെ സമൂഹത്തിന് സമ്മാനിക്കുന്നു. സമൂഹത്തിന്റെ പുറകെ ഓടുന്നവർ അല്ല സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകുന്നത് മറിച്ച് വേണമെങ്കിൽ സമൂഹത്തെ ഒരല്പം മാറ്റിനിർത്തിക്കൊണ്ട് സ്വന്തം സത്തയെ കണ്ടെത്തുന്നവരാണ് സമൂഹത്തിന് വലിയ സംഭാവനകൾ നൽകുന്നത് എന്നറിഞ്ഞുകൊള്ളുവിൻ. ഇത്തരക്കാരെയാണ് പ്രതിഭാശാലികൾ എന്ന് വിളിക്കുന്നത്. അസ്ഥിത്വവാദം ഈ നൂറ്റാണ്ടിലും വരും നൂറ്റാണ്ടുകളിലും നമ്മെ നയിക്കേണ്ട തത്വചിന്തയാണ് .മനുഷ്യ ജന്മത്തിന്റെ മൂലൃം മനസ്സിലാക്കിക്കൊണ്ട് അതിനെ അതിൻറെ ഉത്തുംഗശൃംഗങ്ങളിലേക്ക് കയറ്റി കൊണ്ടുപോകുവാൻ അസ്ഥിത്വവാദം നമ്മെ സഹായിക്കുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.