ബിനോയ് എം. ജെ.

ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴത്തിലുള്ള ചിന്താ പദ്ധതിയാണ് ഭാരതീയ തത്വചിന്ത.അതൊരു ചിന്തയല്ല, മറിച്ച് ഒരു ദർശനം തന്നെയാണ്. പാശ്ചാത്യലോകത്തിന് ഇത് ഇന്നും ദുർഗ്രാഹ്യമായി അവശേഷിക്കുന്നു. ഭാരതീയദർശനം ആർഷഭാരത സംസ്കാരം ലോകത്തിന് നൽകിയ സംഭാവനയാകുന്നു. ആർഷഭാരത സംസ്കാരമാവട്ടെ ആധുനിക പാശ്ചാത്യ സംസ്കാരത്തിനോട് കിടപിടിക്കുന്നതോ ഒരുപക്ഷേ അതിനേക്കാൾ ശ്രേഷ്ഠമോ ആണ്. കാരണം അവർ മരണത്തെ ജയിച്ച വരാണ്! എല്ലാ ജീവിത ദുഃഖങ്ങൾക്കും പരിഹാരം കണ്ടെത്തിയവരാണ്! അനന്താനന്ദത്തിൽ എത്തിയവരാണ് !

ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നാം. കാരണം നാം അതുമായി പരിചയപ്പെട്ടിട്ടില്ല. പാശ്ചാത്യ ചിന്തകന്മാർ അതിനെ ഇനിയും നമുക്ക് പരിചയപ്പെടുത്തി തന്നിട്ടില്ല. കാരണം ഇത് പാശ്ചാത്യ ചിന്തകന്മാർക്കു പോലും ദുർഗ്രാഹ്യമാണ്. അതിന്റെ ആഴവും പരപ്പും കണ്ട് അവർ ഭയപ്പെടുന്നു. അതിലെ തത്വങ്ങൾ അവരെ ആശയക്കുഴപ്പത്തിലാക്കുന്നു. സർവജ്ഞത്വവും അനന്താനന്ദവും നേടിയ ഭാരതീയ തത്ത്വചിന്തകന്മാരെ അവർ അസൂയയോടെയും അദ്ഭുതത്തോടെയും നോക്കി കാണുന്നു. എന്നിട്ടും അവർക്ക് അത് പഠിക്കുവാൻ കഴിയുന്നില്ല. കാരണം അത് അത്രമാത്രം ആഴവും പരപ്പും ഉള്ളതാണ്.

ഭാരതീയ ദർശനത്തെ ഇത്രയധികം മഹത്തരവും ശ്രേഷ്ഠവും ആക്കുന്ന ഘടകം എന്താണ്? അത് ബോധ മനസ്സിനെയും അതിന്റെ യുക്തികളെയും കവച്ചു വെച്ചു കൊണ്ട് ബോധാതീതാവസ്ഥകളിലേക്കും അതിലെ ദർശനങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഒടുവിൽ നാം സമാധി എന്ന അവസ്ഥയിൽ അനന്താനന്ദവും അനന്ത ശക്തിയും അനന്ത ജ്ഞാനവുമായ ഈശ്വരനിൽ ലയിക്കുന്നു. ഇതെത്ര മനുഷ്യജീവിതത്തിന്റെപരമമായ ലക്ഷ്യം.

ഇത് കേൾക്കുമ്പോൾ നമുക്ക് ഭയം തോന്നുന്നു. കാരണം നാം ഇതിനെപ്പറ്റി അധികം കേട്ടിട്ടില്ല. അത് നമുക്ക് അപരിചിതമാണ്. ഈ ലോകത്തിലെ കൊച്ചു കൊച്ചു സുഖങ്ങളിൽ നമ്മുടെ മനസ്സ് മുഴുകിപ്പോയിരിക്കുന്നു. ലൗകിക ജീവിതം ഒരു കൂരാക്കൂരിരുട്ട് ആണെന്നും അതിനപ്പുറത്ത് അനന്താനന്ദത്തിന്റെയും അനന്ത ജ്ഞാനത്തിന്റെയും ദിവ്യപ്രഭയുണ്ടെന്നും ഒരിക്കൽ അവിടെയെത്തിയവർ വിരളമായി മാത്രമേ മടങ്ങി വരാറുള്ളൂ എന്നും ഭാരതീയദർശനം ഓർമിപ്പിക്കുന്നു.

എല്ലാറ്റിനുമുപരിയായി ഭാരതീയദർശനം മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യമായ ആത്മ സാക്ഷാത്കാരത്തിലേക്ക്(Self Actualization)നമ്മെ കൊണ്ടുവന്നെത്തിക്കുന്നു. മനുഷ്യൻ വെറുമൊരു മൃഗമോ ജന്തുവോ അല്ലെന്നും അവന്റെയുള്ളിൽ ഈശ്വര ചൈതന്യം തുടിക്കുന്നു എന്നും ആ ഈശ്വരചൈതന്യത്തെ സാക്ഷാത്കരിക്കുക എന്നത്, മനുഷ്യന്റെ അത്യുദാത്തമായ ലക്ഷ്യമാണെന്നും ആ ലക്ഷ്യത്തിലെത്തിച്ചേരുവാൻ ഏതു മാർഗ്ഗവും സ്വീകരിക്കാമെന്നും ഭാരതീയ തത്വചിന്ത നമ്മെ ഉദ്ബോധിപ്പിക്കുന്നു. ആശയറ്റ പശ്ചാത്യ ചിന്താ പദ്ധതിക്ക് ആർഷ ഭാരത സംസ്കാരവും അതിലെ തത്വങ്ങളും പുതിയ ഒരു ദിശാബോധം കൊടുക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.