ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലോകം മുഴുവനും നരകതുല്യമായ കാലാവസ്ഥയിലേക്കുള്ള പാതയിൽ ആണെന്ന് ഓർമിപ്പിച്ചുകൊണ്ട് കോപ്പ് 27 കാലാവസ്ഥ ഉച്ചകോടി ഈജിപ്തിൽ ആരംഭിച്ചു. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥ വെല്ലുവിളികളെ സംബന്ധിച്ചും അതിന് ആവശ്യമായ ക്രിയാത്മകമായ പ്രതികരണങ്ങൾ ലോക നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറെസ് തന്റെ ആമുഖപ്രസംഗത്തിൽ ഓർമിപ്പിച്ചു.

ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ബ്രിട്ടന്റെ ഭാഗത്തുനിന്നുമുള്ള 11.6 ബില്യൺ പൗണ്ട് തുകയുടെ ക്ലൈമറ്റ് ഫണ്ട് തുടർന്നുകൊണ്ട് പോകുമെന്ന് പ്രഖ്യാപിച്ചു. 120ലേറെ രാജ്യങ്ങളുടെ രാഷ്ട്ര തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക് ആദ്യം പങ്കെടുക്കില്ലെന്ന് അറിയിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ തീരുമാനം മാറ്റുകയായിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ ചെറുത്തുനിൽക്കുവാൻ വേഗത്തിൽ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് റിഷി സുനക് തന്റെ പ്രസ്താവനയിൽ ലോക നേതാക്കളെ ഓർമിപ്പിച്ചു. അതോടൊപ്പം തന്നെ ഹരിത ഊർജ്ജ നിക്ഷേപം പുതിയ തൊഴിലവസരങ്ങളുടെയും വളർച്ചയുടെയും മികച്ച ഉറവിടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  റഷ്യ നടത്തിയിരിക്കുന്ന ഉക്രൈൻ അധിനിവേശവും അതിനെ തുടർന്ന് ഉണ്ടായിരിക്കുന്ന പ്രതിസന്ധികളും പുനരുല്പാദിപ്പിക്കാവുന്ന ഊർജ്ജ ഉപയോഗങ്ങളുടെ വർദ്ധനവ് ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.


ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളിലേക്ക് മാറാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം വീഴ്ചയില്ലാതെ ലഭ്യമാക്കണമെന്ന ആവശ്യവും ഉച്ചകോടിയിൽ ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള സുനകിന്റെ ആദ്യ അന്താരാഷ്ട്ര സമ്മേളനമാണ് കാലാവസ്ഥ ഉച്ചകോടി. 2025 ഓടെ 1.5 ബില്യൺ പൗണ്ട് അധിക തുക കാലാവസ്ഥ ഫണ്ടിലേക്ക് ബ്രിട്ടൻ കൈമാറുമെന്നും സുനക് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.