ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആൻഡ്രൂ രാജകുമാരൻ നടത്തിയ കോടതി ഒത്തുതീർപ്പ് ചോദ്യം ചെയ്യാൻ എംപിമാർക്ക് സാധിക്കില്ല. തന്റെ പേരിലുള്ള ലൈംഗികാതിക്രമ കേസ്‌ ഒത്തുതീർപ്പാക്കാൻ 12 മില്യൺ പൗണ്ടാണ് വിർജീനിയ ഗിയുഫ്രെയ്ക്ക് ആൻഡ്രൂ നൽകിയത്. നഷ്ടപരിഹാരം നൽകാൻ സോവറിൻ ഗ്രാന്റ് (പൊതുജനങ്ങളിൽ നിന്ന് രാജകുടുംബത്തിന് നൽകിയ പണം) ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഒരു മന്ത്രി തയ്യാറാവണമെന്ന് ലേബർ എംപി ആൻഡി മക്ഡൊണാൾഡ് ആവശ്യപ്പെട്ടു. എന്നാൽ പുരാതന നിയമങ്ങൾ പ്രകാരം, രാജകുടുംബവുമായി ബന്ധപ്പെട്ട ഈ വിഷയം കോമൺസിൽ ചർച്ച ചെയ്യാൻ കഴിയില്ല.

രാജകുടുംബവുമായി ബന്ധപ്പെട്ട പ്രശ്നം ജനസഭയിൽ ഉന്നയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 2019ൽ, തന്റെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിന്മാറിയപ്പോൾ സോവറിൻ ഗ്രാന്റിലൂടെ പിന്തുണ സ്വീകരിക്കുന്നത് ആൻഡ്രൂ അവസാനിപ്പിച്ചെന്ന് ദി സൺ റിപ്പോർട്ട്‌ ചെയ്തു. അതേസമയം, ആൻഡ്രൂ രാജകുമാരന്റെ ഹോണററി ഫ്രീഡം ഓഫ് യോർക്ക് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാനായി പ്രമേയം സമർപ്പിക്കുമെന്ന് ലിബ് ഡെം കൗൺസിലർമാർ അറിയിച്ചു.