ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പിൻവലിച്ച സുരക്ഷ വീണ്ടും ഉറപ്പാക്കിയില്ലെങ്കിൽ ഗവൺമെന്റിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ഹാരി രാജകുമാരൻ. രാജകുടുംബ ചുമതലകളിൽ നിന്ന് രണ്ടുവർഷം മുൻപ് മുതൽ ഹാരി രാജകുമാരനും ഭാര്യ മേഗനും വിട്ടുനിൽക്കുന്നത് മൂലമാണ് സുരക്ഷ ഗവൺമെന്റ് പിൻവലിച്ചത്. ഹാരി രാജകുമാരന്റെ അഭിഭാഷകർ ആഭ്യന്തരവകുപ്പിന് എഴുതിയ കത്തിലാണ് ഉടൻതന്നെ സുരക്ഷ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രൈവറ്റ് സെക്യൂരിറ്റിയെക്കാൾ ഉപരി പോലീസ് പ്രൊട്ടക്ഷൻ വേണമെന്ന ആവശ്യമാണ് കത്തിൽ മുന്നോട്ടുവയ്ക്കുന്നത്. അതിന് ആവശ്യമായ പണം നൽകാനും താൻ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. യു എസിലെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്യൂരിറ്റി വിഭാഗത്തിന് യു കെയിൽ പ്രവർത്തിക്കുന്നതിന് പരിമിതികളുണ്ടെന്നും, അതോടൊപ്പം തന്നെ അവർക്ക് യു കെ ഇന്റലിജൻസ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ സുരക്ഷ ശക്തമാക്കാനാവില്ലെന്നും ഹാരി വ്യക്തമാക്കുന്നു. ഇരുവരുടെയും ജീവന്റെ സുരക്ഷയ്ക്ക് പോലീസ് പ്രൊട്ടക്ഷൻ ആവശ്യമാണെന്ന് ഹാരി രാജകുമാരന്റെ അഭിഭാഷകർ ആഭ്യന്തരവകുപ്പിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.

യുകെയിൽ പോലീസ് സുരക്ഷ ഇല്ലാത്തത് മൂലം ഇരുവർക്കും സ്വന്തം രാജ്യത്തേക്ക് വരാൻ ആകാത്ത സാഹചര്യമാണെന്നും കത്തിൽ പറയുന്നു. ആദ്യമായാണ് ഇത്തരത്തിൽ രാജകുടുംബത്തിൽ നിന്നുള്ള ഒരാൾ ഗവൺമെന്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്. എന്നാൽ നിലവിൽ രാജകുടുംബം ചുമതലകളിൽ നിന്ന് ഒഴിഞ്ഞ ഇരുവർക്കും 24 മണിക്കൂർ സുരക്ഷ നൽകാനാവില്ലെന്ന അഭിപ്രായമാണ് ആഭ്യന്തര സെക്രട്ടറി ഉൾപ്പെടുന്ന റോയൽ & വി ഐ പി എക്സിക്യൂട്ടീവ് കമ്മറ്റി മുന്നോട്ടുവെച്ചത്. ആൻഡ്രു രാജകുമാരന് മേൽ ഉയർന്നിരിക്കുന്ന ആരോപണം മൂലം കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചുമതലകളിൽ നിന്ന് രാജ്ഞി നീക്കിയിരുന്നു. ഇപ്പോൾ ഹാരി രാജകുമാരൻ ഉയർത്തിയിരിക്കുന്ന വിഷയം രാജിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.