ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രാജകുടുംബ വിദഗ്ധരുടെ അവകാശവാദങ്ങൾ പ്രകാരം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ മുഖ്യ സ്ഥാനങ്ങളൊന്നും തന്നെ ലഭിക്കാതിരുന്ന ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കളും സന്തോഷത്തോടെയല്ല മടങ്ങി പോയതെന്ന് വ്യക്തമാക്കുന്നു. ഇരുവരും പ്ലാറ്റിനം ജൂബിലി പാർട്ടിയിലും , പേജന്റിലും, എപ്സം ഡെർബി കുതിരയോട്ട മത്സരത്തിലും പങ്കെടുത്തിരുന്നില്ല. തങ്ങളുടെ രണ്ട് മക്കളോടൊപ്പം യു എസിൽ നിന്നും ബ്രിട്ടണിൽ എത്തിയിട്ടും ഇരുവരും ഒരു പൊതു പരിപാടിയിൽ മാത്രമാണ് പങ്കെടുത്തത്. ഇതോടൊപ്പംതന്നെ ട്രൂപിങ് ദി കളർ പരേഡ് നടക്കുമ്പോഴും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഇരുവരും ഉണ്ടായിരുന്നില്ല. അതോടൊപ്പം തന്നെ താങ്ക്സ് ഗിവിങ് സർവീസിൽ ഇരുവരുടെയും സ്ഥാനങ്ങൾ രണ്ടാം നിരയിലും ആയിരുന്നു.


ഇരുവർക്കും മുഖ്യ നിരകൾ ലഭിക്കാതിരുന്നതാണ് മറ്റ് ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് വാനിറ്റി ഫെയർ വക്താവ് കേയ്റ്റി നികോൾ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ ഹാരി രാജകുമാരൻ റോയൽ മറൈൻസിന്റെ ക്യാപ്റ്റൻ സ്ഥാനവും ഉപേക്ഷിച്ചതായും, താൻ നഷ്ടപ്പെടുത്തിയതിനെ ഓർത്ത് ദുഃഖത്തോടെയാണ് ഹാരി തിരിച്ചു പോയതെന്നും ഹിസ്റ്റോറിയൻ ഹ്യൂഗോ വിക്കേർസ് വ്യക്തമാക്കി. ചടങ്ങുകളിൽ വില്യം രാജകുമാരനും ഭാര്യ കേയ്റ്റിനും ആണ് ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത്.  ഇരുവരും തമ്മിലുള്ള ഒരു ഒത്തുചേരലാണ് ജനം പ്രതീക്ഷിച്ചതെങ്കിലും , അത് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ നടന്നില്ല.