ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടണിലെത്തുന്ന അഭയാർഥികളെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് മാറ്റാനുള്ള നടപടിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ. കഴിഞ്ഞദിവസം ഗവൺമെന്റിന്റെ ഈ നടപടി തികച്ചും ഭയാനകമാണെന്ന് ചാൾസ് രാജകുമാരൻ പ്രതികരിച്ചിരുന്നു. എന്നാൽ ചാൾസിന്റെ പ്രതികരണത്തെ തള്ളിക്കളഞ്ഞ് പദ്ധതിയുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനം. ഇത് സംബന്ധിച്ച അടുത്ത ആഴ്ച സോഷ്യൽ മീഡിയ ക്യാമ്പയിനും നടത്തുവാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ ഈ നടപടിക്കെതിരെ പ്രീതി പട്ടേലിനെതിരെ കോടതിയിൽ ശക്തമായ കേസുകൾ നിലവിലുണ്ട്. അതിനാൽ തന്നെയാണ് സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്താനുള്ള തീരുമാനവും കൈക്കൊണ്ടിരിക്കുന്നത്.

ഗവൺമെന്റിന്റെ ഈ തീരുമാനം തികച്ചും ഭയാനകമാണെന്ന് വെള്ളിയാഴ്ച രാത്രി ചാൾസ് രാജകുമാരൻ പ്രതികരിച്ചിരുന്നു. ഈ മാസം അവസാനം റുവാണ്ടയുടെ തലസ്ഥാനമായ കിഗലിയിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ തലവന്മാരുടെ സമ്മേളനത്തിൽ രാജ്ഞിയെ പ്രതിനിധീകരിച്ച് ചാൾസ് രാജകുമാരൻ പങ്കെടുക്കാനിരിക്കെ, ഗവൺമെന്റിന്റെ ഈ തീരുമാനം സമ്മേളനത്തിൽ പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്ന് ചാൾസ് ഭയക്കുന്നു. അടുത്ത ചൊവ്വാഴ്ചയോടു കൂടി അഭയാർഥികളെയും കൊണ്ട് ആദ്യത്തെ ഫ്ലൈറ്റ് യാത്രയാകും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ യാത്രയ്ക്ക് ഹൈക്കോടതി അനുമതി നൽകിയെന്നാണ് ഏറ്റവും പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്. ഹൈക്കോടതിയുടെ ഈ വിധിയെ സ്വാഗതം ചെയ്യുന്നതായി അഭ്യന്തര സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി.


പുതിയ മൈഗ്രേഷൻ പാർട്ട്ണർഷിപ്പ് പ്രകാരം യു കെ ഏകദേശം 120 മില്യൻ പൗണ്ടോളം ആണ് റുവാണ്ടയിൽ ചിലവാക്കുന്നത്. ബ്രിട്ടനിൽ നിന്നും എത്തുന്ന അഭയാർഥികളെ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് മുഖ്യമായും ഈ തുക ചിലവാക്കുക. അഭയാർഥികളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി എന്നാണ് ഗവൺമെന്റിന്റെ വിശദീകരണം.