ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ 20 കുട്ടികളുടെ ഫോസ്റ്ററിങ്, ചിൽഡ്രൻസ് ഹോം സേവനദാതാക്കളിൽ 11 എണ്ണവും സ്വകാര്യ ഇക്വിറ്റി കമ്പനികളുടെ പൂർണമായോ ഭാഗികമായോ ഉടമസ്ഥതയിലുള്ളതാണെന്ന് കോമൺ വെൽത്ത് നടത്തിയ പഠനത്തിൽ കണ്ടെത്തി. രാജ്യത്തെ നാലു വലിയ സ്വതന്ത്ര ഫോസ്റ്ററിങ് ഏജൻസികൾ 2020 മുതൽ നികുതിദായകരിൽനിന്നുള്ള പണത്തിൽനിന്ന് 200 മില്യൺ പൗണ്ടിലേറെ ഓഹരി ഉടമകൾക്ക് പലിശയായി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളുടെ പരിചരണ മേഖലയിലെ ഫോസ്റ്ററിങ് പ്ലേസ്മെന്റുകളിൽ മൂന്നിലൊന്നിലേറെയും ചിൽഡ്രൻസ് ഹോം പ്ലേസ്മെന്റുകളിൽ അഞ്ചിലൊന്നും സ്വകാര്യ ഇക്വിറ്റി, ഹെഡ്ജ് ഫണ്ട്, വെഞ്ച്വർ ക്യാപിറ്റൽ തുടങ്ങിയ സ്ഥാപന നിക്ഷേപകരുടെ പിന്തുണയുള്ള കമ്പനികളാണ് നടത്തുന്നത്. ഉയർന്ന പലിശനിരക്കിലുള്ള ഷെയർഹോൾഡർ വായ്പകളിലൂടെ നിക്ഷേപകർക്ക് കുറഞ്ഞത് 205 മില്യൺ പൗണ്ട് നൽകിയതായും പഠനം കണ്ടെത്തി. ഇത്തരം സംവിധാനങ്ങൾ നികുതി ബാധകമായ ലാഭം കുറച്ച് നികുതി ആനുകൂല്യം നേടാനും നിക്ഷേപകരിലേക്ക് സമ്പത്ത് മാറ്റാനും ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.
കുട്ടികളുടെ സാമൂഹിക പരിചരണത്തിൽ നിന്നുള്ള ലാഭക്കൊയ്ത്ത് അവസാനിപ്പിക്കണമെന്ന് യൂണിസൺ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു. പൊതുസേവനങ്ങൾക്ക് ലഭിക്കുന്ന പണം നിക്ഷേപകരുടെ ലാഭത്തിനല്ല, കുട്ടികളുടെ പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ഉപയോഗിക്കേണ്ടതെന്ന് കോമൺ വെൽത്ത് വ്യക്തമാക്കി. അതേസമയം, തങ്ങളുടെ വരുമാനം കുട്ടികളുടെ പരിചരണം, ഫോസ്റ്റർ കെയർമാരുടെ പരിശീലനം, ചികിത്സാ പിന്തുണ, സുരക്ഷ എന്നിവയ്ക്കായാണ് വിനിയോഗിക്കുന്നതെന്ന് നാഷനൽ ഫോസ്റ്ററിങ് ഗ്രൂപ്പ് പ്രതികരിച്ചു.











Leave a Reply