ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരിയുടെ സമയത്ത് എൻഎച്ച്‌എസിന്റെ മേലുള്ള അധിക സമ്മർദം ഒഴിവാക്കാനായി സ്വകാര്യ ആശുപത്രികളുമായുണ്ടായ കരാറിനെക്കുറിച്ച് വൻ വിമർശനങ്ങൾ പുറത്തുവന്നു തുടങ്ങി. 5 ബില്യൻ പൗണ്ടിന്റെ കരാറാണ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നൽകിയത്. എന്നാൽ കോടിക്കണക്കിന് പൗണ്ടിൻെറ ഇടപാട് നടന്നെങ്കിലും ഈ ആശുപത്രികളിൽ ഒരു ദിവസം 8 കോവിഡ് രോഗികളെ മാത്രമേ ചികിത്സിച്ചുള്ളു എന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതുപോലെതന്നെ ഇടുപ്പും കാൽമുട്ട് മാറ്റിവയ്ക്കൽ പോലുള്ള ശസ്ത്രക്രിയകളും വളരെ കുറച്ചു മാത്രമേ കരാറിൽ ഏർപ്പെട്ട സ്വകാര്യആശുപത്രിയിൽ നടന്നിട്ടുള്ളൂ .

2020 മാർച്ചിൽ ഇംഗ്ലണ്ടിലെ 187 സ്വകാര്യ ആശുപത്രികളിൽ 7956 കിടക്കകൾ ബുക്ക് ചെയ്യുന്നതിനാണ് ഗവൺമെൻറ് ഇത്രയധികം പണം വിനിയോഗിച്ചത്. ഏകദേശം 20,000 ജീവനക്കാരുടെ സേവനത്തിന് പ്രതിമാസം 400 മില്യൺ പൗണ്ടാണ് ചെലവായത് . എന്നാൽ 2021 മാർച്ച് വരെയുള്ള വർഷത്തിലെ 39 ശതമാനം ദിവസങ്ങളിലും സ്വകാര്യ ആശുപത്രികളിൽ ഒരു കോവിഡ് രോഗിയെ പോലും ചികിത്സിച്ചില്ല. രാജ്യത്തെ പൊതുഖജനാവിൽനിന്ന് നല്ലൊരു തുക രോഗി പരിപാലനത്തിനായി സ്വകാര്യ ആശുപത്രികൾക്ക് കൈമാറിയെങ്കിലും ഫലപ്രദമായില്ലന്നതാണ് ഇപ്പോൾ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.