കുട്ടികള്‍ക്ക് ഇലവന്‍ പ്ലസ് പരിശീലനം നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍ എക്‌സാമില്‍ വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഗ്രാമര്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ എഴുതുന്നതിനായി പരിശീലനം നല്‍കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഒപ്പം പരീക്ഷയെഴുതുന്നവരേക്കാള്‍ അനാവശ്യ അര്‍ഹത നല്‍കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെന്റിലെ 10 സ്‌കൂളുകളില്‍ ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് ഇതിനായി പരിശീലനം നല്‍കുന്നതായി വെളിപ്പെട്ടത്.

ഒരു രക്ഷിതാവെന്ന വ്യാജേന ബിബിസി റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ 9 സ്‌കൂളുകളിലും പ്രത്യേക പരിശീലനം നല്‍കുന്നതായി വ്യക്തമായി. കുട്ടികളെ പരീക്ഷയ്ക്കായി പഠിപ്പിക്കരുതെന്ന് പറയുന്നത് വിഡ്ഢിത്തരമാണെന്നാണ് ഒരു അധ്യാപകന്‍ ബിബിസി റെക്കോര്‍ഡിംഗില്‍ പറയുന്നത്. മുന്‍ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ചും മോക്ക് ടെസ്റ്റുകള്‍ നടത്തിയുമാണ് ഇവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്. ഗ്രാമര്‍ സ്‌കൂളുകളുടെ അഡ്മിഷന്‍ പോളിസി പ്രാതിനിധ്യം ലഭിക്കാത്ത സമൂഹങ്ങളില്‍ നിന്നുള്ള കുട്ടികളെക്കൂടി പരിഗണിച്ചു കൊണ്ടാകണം എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം.

പ്രൈമറി സ്‌കൂളുകളിലെയും പ്രൈവറ്റ് ട്യൂഷന്റെയും ചെലവുകള്‍ വഹിക്കാന്‍ കഴിയുന്ന മിഡില്‍ ക്ലാസുകാരുടെ കുട്ടികളെ മാത്രമാണോ തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്ന് സെലക്ടീവ് സ്‌കൂളുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറി വരികയുമാണ്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും അവസരം നല്‍കണമെന്ന വ്യവസ്ഥയിലാണ് ഈ വര്‍ഷം ആദ്യം ഗ്രാമര്‍ സ്‌കൂളുകളുടെ വികസനത്തിനായി 50 മില്യന്‍ പൗണ്ട് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് അനുവദിച്ചത്.