കുട്ടികളെ പരീക്ഷണ മൃഗങ്ങളെപ്പോലെ കണക്കാക്കുന്ന പുതിയ ജിസിഎസ്ഇ രീതിയിലേക്കില്ലെന്ന് പ്രൈവറ്റ് സ്‌കൂളുകള്‍. ജിസിഎസ്ഇ പരീക്ഷ കൂടുതല്‍ കടുത്തതാക്കാനുള്ള നീക്കം കുട്ടികളെ ഗിനിപ്പന്നികളാക്കുകയാണെന്ന് ബ്രിട്ടനിലെ പ്രമുഖ പ്രൈവറ്റ് സ്‌കൂളുകള്‍ വിലയിരുത്തുന്നു. ഇതില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഉചിതമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ സ്വതന്ത്ര സ്‌കൂളുകളുടെ കൂട്ടായ്മ വിലയിരുത്തി. സ്റ്റേറ്റ് സ്‌കൂളുകള്‍ ഈ സമ്പ്രദായത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ തങ്ങള്‍ കുട്ടികളെ ഈ സമ്മറില്‍ നടക്കുന്ന ബുദ്ധിമുട്ടേറിയ ജിസിഎസ്ഇ പരീക്ഷ എഴുതിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രൈവറ്റ് സ്‌കൂളുകള്‍ വ്യക്തമാക്കി.

5 ലക്ഷത്തോളം സ്‌റ്റേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പുതിയ ജിസിഎസ് ഇ പരീക്ഷയെഴുതുന്നത്. 2015ല്‍ അവതരിപ്പിച്ച ഈ ബുദ്ധിമുട്ടേറിയ പരീക്ഷ എ സ്റ്റാര്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപ്പാക്കിയത്. എറ്റോണ്‍ കോളേജ്, വെല്ലിംഗ്ടണ്‍ കോളേജ് തുടങ്ങിയ പ്രമുഖ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന 30 ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകള്‍ ഇത്തവണ ഇന്റര്‍നാഷണല്‍ ജിസിഎസ്ഇ പരീക്ഷയാണ് കുട്ടികള്‍ക്കായി നടത്തുന്നത്. പുതിയ പരീക്ഷാ സമ്പ്രദായം സ്റ്റേറ്റ് സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ പഠനം നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്ന ആശങ്കകള്‍ക്കിടെയാണ് ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകള്‍ ഈ നിലപാട് എടുത്തിരിക്കുന്നത്.

ഗവണ്‍മെന്റ് ലീഗ് ടേബിളുകള്‍ ഇന്റര്‍നാഷണല്‍ ജിസിഎസ്ഇക്ക് അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ കുട്ടികള്‍ക്ക് ഈ പരീക്ഷ അനായാസമാണെന്നും വിലയിരുത്തപ്പെടുന്നു. ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് നേതൃത്വം ഇന്‍ഡിപ്പെന്‍ന്റ് സ്‌കൂളുകളുടെ നിലപാടിനെ പിന്തുണക്കുകയാണ്.