സിനിമകള്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. കാവല്‍, വെയില്‍ തുടങ്ങിയ സിനിമകള്‍ക്കായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സമീപിച്ചിരുന്നു. എന്നാല്‍ തിയറ്ററുകാരെ വിചാരിച്ച് കൊടുത്തില്ലെന്നും ജോബി ജോര്‍ജ് പറഞ്ഞു.

‘വെയില്‍ ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണ്, മാത്രവുമല്ല ചിത്രത്തില്‍ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യേണ്ടതാണെന്ന് തോന്നിയെന്നും നിര്‍മ്മാതാവ്.

സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ‘കാവല്‍’ എന്ന ചിത്രത്തിന് 7 കോടിയോളം രൂപ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘തിയറ്ററുകാരെ വിചാരിച്ചാണ് കൊടുക്കാതിരുന്നത്. സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഗത്യന്തരമില്ലെങ്കില്‍ എന്തു ചെയ്യും. മാര്‍ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം. ഈ പ്രതിസന്ധിയില്‍ എനിക്ക് പിടിച്ചു നില്‍ക്കാനായി. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാധ്യമാകണമെന്നില്ല.’

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ഞാന്‍ മനസിലാക്കിയതനുസരിച്ച് പ്രൊഡക്ഷന്‍ ഹൗസ്, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സമീപിക്കുക. തിയറ്ററുകളില്‍ വിജയം നേടിയ സിനിമകളാണ് നേരത്തേ ഒ.ടി.ടിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം പ്രതികൂലമായതിനാലാണ് ഒ.ടി.ടിയില്‍ റിലീസിനെത്തുന്നത്. എല്ലാ സിനിമകളും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല’, ജോബി ജോര്‍ജ് പറഞ്ഞു.