നികുതിവെട്ടിപ്പ് നടത്തിയതിന് മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അലൻ വെയീസ്ബെർഗിനെ അറസ്റ്റ് ചെയ്തു. ട്രംപിന്‍റെ കമ്പനിയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഏകദേശം 15 വർഷത്തോളം നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് മാൻഹട്ടൻ കോടതി ചീഫ് ഫിനാൻഷ്യൽ ഓഫീസർക്കെതിരെ കുറ്റം ചുമത്തിയത്.

ട്രംപിന്‍റെ കമ്പനികളിൽ രണ്ട് തരത്തിലുള്ള അക്കൗണ്ട് ബുക്കുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഒന്ന് കമ്പനിയുടെ അഭ്യന്തര ഉപയോഗത്തിനായിരുന്നു. ഈ ബുക്കിൽ ജീവനക്കാർക്ക് നൽകുന്ന അപ്പാർട്ട്മെന്‍റ്, കാർ, ഫർണീച്ചർ, ട്യൂഷൻ പേയ്മെന്‍റ്, ഗിഫ്റ്റുകൾ എന്നിവക്കായി മുടക്കിയ മുഴുവൻ പണത്തിേന്‍റയും വിവരങ്ങളാണ് ഉണ്ടാവുക. എന്നാൽ, രണ്ടാമത്തെ ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ബുക്കാണ് നികുതി വകുപ്പിന് കൈമാറിയതെന്നാണ് റിപ്പോർട്ട്. ഇതിലൂടെ 15 വർഷേത്താളം നികുതിവെട്ടിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം 900,000 ഡോളറിന്‍റെ നികുതി നഷ്ടം ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ട്രംപിന്‍റെ കമ്പനിയിലെ പല ജീവനക്കാരും കൃത്യമായ നികുതി നൽകിയിരുന്നില്ല. അതേസമയം, രാഷ്ട്രീയപ്രേരിതമായാണ് കുറ്റചുമത്തിയതെന്ന ആരോപണങ്ങൾ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി നിഷേധിച്ചു.